Member   Donate   Books   0

“ഏത് സിനിമ കാണണമെന്ന് ചിലർ തീരുമാനിക്കുമെന്ന അവസ്ഥ അംഗീകരിക്കാനാവില്ല” – ആർഷവിദ്യാസമാജം

AVS

“ഏത് സിനിമ കാണണമെന്ന് ചിലർ തീരുമാനിക്കുമെന്ന അവസ്ഥ അംഗീകരിക്കാനാവില്ല“ – ആർഷവിദ്യാസമാജം (AVS).

ഏത് സിനിമ കാണണമെന്ന് ചില രാഷ്ട്രീയ സംഘടനകൾ തീരുമാനിക്കുമെന്ന അവസ്ഥ അംഗീകരിക്കാനാവില്ലെന്ന് ആർഷവിദ്യാസമാജം സെക്രട്ടറി ഒ.ശ്രുതി ജി പ്രസ്താവിച്ചു.

രാജ്യത്തെ സെൻസർ ബോർഡ് അംഗീകരിച്ച് സർട്ടിഫിക്കറ്റ് കൊടുത്ത, കേരളാഹൈക്കോടതി ഡിവിഷൻ ബഞ്ച് പ്രദർശനാനുമതി നൽകിയ, “കേരളാസ്റ്റോറി – 2 ഗോസ് ബിയോൺഡ്“ എന്ന ഫിലിം കേരളത്തിൽ പ്രദർശിപ്പിക്കാൻ തീയേറ്ററുകളെയും, കാണാൻ ജനങ്ങളെയും അനുവദിക്കില്ല എന്ന പ്രഖ്യാപനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ആവിഷ്കാരസ്വാതന്ത്ര്യത്തിന് വേണ്ടി ജാഥ നടത്തുന്നവരും ഭക്ഷണസ്വാതന്ത്ര്യത്തിനായി “ബീഫ് ഫെസ്റ്റിവൽ“ സംഘടിപ്പിക്കുന്നവരുമാണ് ഇപ്പോൾ സിനിമ കാണുവാനുള്ള ജനങ്ങളുടെ അവകാശത്തെ തടയുന്നത്!

തീയേറ്ററുടമകളെ ഭീഷണിപ്പെടുത്തിയും മാളുകൾക്കെതിരെ ബഹിഷ്കരണമുന്നറിയിപ്പ് ഉയർത്തിയും പ്രദർശനം റദ്ദാക്കാൻ പ്രേരിപ്പിക്കുന്നു! ഷോകൾ നടത്തുന്ന തീയേറ്ററുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രേക്ഷകരെ തടയുന്നു! ടിക്കറ്റെടുത്തവരെപ്പോലും തീയേറ്ററിൽ നിന്ന് പുറത്താക്കുന്നു!. നിയമസംവിധാനം തകർക്കാൻ ഭരണകക്ഷിസംഘടനകൾ തന്നെ ഇങ്ങനെ മുൻകൈയെടുക്കുമ്പോൾ പൗരന്മാർ നീതിയ്ക്കായി ആരെയാണ് സമീപിക്കേണ്ടത്?!

ഈ ഫാസിസ്റ്റ് നടപടിക്കെതിരെ ജനാധിപത്യവിശ്വാസികളും, പൗരാവകാശവാദികളും, ആവിഷ്കാരസ്വാതന്ത്ര്യവക്താക്കളും, ഭരണഘടനയേയും നിയമങ്ങളെയും എപ്പോഴും ഉയർത്തിക്കാട്ടുന്നവരും ചില മാധ്യമങ്ങളും നിശബ്ദമായിരിക്കുന്നുവെന്നതാണ് അതിലേറെ വിചിത്രം!

yet-another-love-jihad-victim

കേരളാ സ്റ്റോറി – 1- നിമിഷ ഫാത്തിമയുടെ കഥ:

കേരളാ സ്‌റ്റോറി – 1 നെതിരെയും സംസ്ഥാനത്ത് പ്രതിഷേധങ്ങളുയർന്നിരുന്നു. കേരളത്തിൽ നടന്ന സംഭവങ്ങളാണിവയെന്ന യാഥാർത്ഥ്യം കുപ്രചരണങ്ങളിലൂടെ മറയ്ക്കാനാണ് എല്ലായ്പ്പോഴും ചിലർ ശ്രമിക്കുന്നത്. പ്രണയക്കെണിയിൽപ്പെട്ട് മതം മാറി അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയടക്കമുള്ളവരുടെ അനുഭവകഥകളായിരുന്നു അതിൽ ചിത്രീകരിച്ചത്.

കേരളാസ്റ്റോറി – 2 ൽ മുൻ എസ് എഫ് ഐ നേതാവിൻ്റെ ദുരന്തജീവിതവും !

രാജ്യത്ത് പല സംസ്ഥാനങ്ങളിൽ നടന്ന സംഭവങ്ങളാണ് കേരളാ സ്‌റ്റോറി – 2 ലെ പ്രമേയം എന്ന് സംവിധായകനും നിർമ്മാതാവും പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയിൽ വ്യക്തമായ തെളിവുകളും നൽകുന്നുണ്ടെന്ന് മനസിലാക്കുന്നു. കേരളത്തിലെ സംഭവം ഒരു മുൻ എസ് എഫ് ഐ നേതാവിൻ്റെയാണത്രെ!
 
മുടി മുറിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട, എറണാകുളം കളമശ്ശേരി സ്വദേശിനി അനുജയുടെ ദുരൂഹവാർത്തയും ഇതിലുണ്ടെന്ന് അറിയുന്നു. മഹാരാജാസ് കോളേജ് വിദ്യാർത്ഥിനിയും എസ് എഫ് ഐ സജീവ പ്രവർത്തകയുമായിരുന്ന അനുജയുടെ കഥ ലോകമറിയേണ്ട എന്ന് തീരുമാനിക്കാൻ ഡി വൈ എഫ് ഐ യെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമാക്കേണ്ടത് സംഘടനാനേതൃത്വമാണ്.
 
ലവ് ട്രാപ്പ് ജിഹാദിൻ്റെ ദുരിതം ഏറെ ഏറ്റുവാങ്ങിയ കേരളത്തിൽ അതിൻ്റെ ഭീകരത വ്യക്തമാക്കുന്ന സിനിമ “ആരും കാണേണ്ട“, “ഇതൊന്നും ആരും അറിയേണ്ട“, എന്നൊക്കെ നിശ്ചയിക്കാൻ കുറച്ചു പേർക്ക് ആരാണ് അനുവാദം കൊടുത്തത്?

ചില തീവ്രവാദവിഭാഗങ്ങൾ “ലവ് ട്രാപ്പ് ജിഹാദ് “ നടത്തുന്നു:

ചില തീവ്രവാദവിഭാഗങ്ങൾ ലവ് ട്രാപ്പ് ജിഹാദ് നടത്തുന്നു എന്നത് വാസ്തവമാണ്. എന്നാൽ എല്ലാ മുസ്ലീങ്ങളും സംഘടനകളും തീവ്രവാദികളാണെന്നോ, ലവ് ട്രാപ്പ് നടത്തുന്നു എന്നോ ആരും പറയുന്നില്ല. മറ്റ് സമുദായങ്ങളെ വേദനിപ്പിക്കുന്ന പ്രവർത്തികളെ ശക്തമായി എതിർക്കുന്ന എത്രയോ നല്ല മുസ്ലീംസഹോദരങ്ങളുണ്ട്.(ആറ്റുകാൽ പൊങ്കാലയോടുള്ള പാളയം ഇമാമിൻ്റെ സമീപനം സ്വാഗതാർഹമാണ്! )
 
ചില പ്രത്യേക വിഭാഗങ്ങൾ മാത്രമാണ് ‘മിഷൻ 2047 ‘ എന്ന ലക്ഷ്യവുമായി ഇതിനൊക്കെ ചുക്കാൻ പിടിക്കുന്നത്. മുൻ മുഖ്യമന്ത്രി വി എസും ജസ്റ്റിസ് കെ.ടി ശങ്കരൻ സാറും മുൻ ഡിജിപിമാരും ചൂണ്ടിക്കാട്ടിയതും ഇവരെത്തന്നെയാണ്.
 
ഈ തീവ്രവാദശക്തികളെ പ്രീണിപ്പിക്കുവാനായി തെളിവുകൾ വസ്തുതകൾ ആയിരക്കണക്കിന് അനുഭവങ്ങൾ എന്നിവയെ തമസ്കരിക്കുവാനാണ് ചില രാഷ്ട്രീയനേതാക്കൾ ശ്രമിക്കുന്നത്. ഈ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുന്ന പാർട്ടി പ്രവർത്തകരും അനുഭാവികളും ഇവർക്കെതിരെ പരസ്യമായി രംഗത്തുവരുന്ന കാലം വിദൂരമല്ല!

സിനിമ – പ്രേക്ഷകർ തീരുമാനിക്കട്ടെ!

ഒരു സിനിമ നല്ലതോ മോശമോ എന്ന് തീരുമാനിക്കേണ്ടത് അത് കണ്ടിട്ടാണ്. അത് നിശ്ചയിക്കുന്നത് ബോധവും സ്വാതന്ത്ര്യവും ആർക്കും പണയം വച്ചിട്ടില്ലാത്ത പ്രേക്ഷകരുമാണ്. എന്നാൽ ഇവിടെ സിനിമ കാണാൻ ആരെയും അനുവദിക്കില്ല എന്ന ശാഠ്യം ദുരൂഹമാണ്. വിവാദങ്ങൾ സൃഷ്ടിച്ച് സിനിമ കാണുന്നതിൽ നിന്ന് ജനങ്ങളെ തടയാൻ കഴിയുമെന്ന് ഒ ടി ടി പ്ലാറ്റ്ഫോമുകൾ ഉള്ള ഇക്കാലത്ത് ചിന്തിക്കുന്നവർ ഏത് യുഗത്തിലാണ് ജീവിക്കുന്നത്?

ഇവർ ആരെയാണ് ഭയപ്പെടുന്നത്?!. ഒരു സിനിമ കാണുമ്പോൾ തകരുന്ന മതേതരത്വമാണ് മലയാളികൾക്കുള്ളത് എന്ന് ഇവർ തെറ്റിദ്ധരിച്ചെങ്കിൽ കേരളത്തെ അപമാനിക്കുന്നത് സത്യത്തിൽ ആരാണ്?

സംവാദത്തിന് തയ്യാർ:

മാന്യമായി എതിർത്തും അനുകൂലിച്ചും സംവാദം നടത്തുകയെന്നതല്ലേ ജനാധിപത്യ വിശ്വാസികളും സത്യാന്വേഷികളും ചെയ്യേണ്ടത്?!
ചില സംഘടനകൾ നടത്തുന്ന ലവ് ട്രാപ്പ് ജിഹാദ്, ബ്രെയിൻ വാഷിംഗ് ഉൾപ്പടെയുള്ള തന്ത്രങ്ങളിൽപ്പെട്ട ആയിരക്കണക്കിന് യുവതീയുവാക്കളെ രക്ഷിക്കാൻ കഴിഞ്ഞ പ്രസ്ഥാനമാണ് ആർഷവിദ്യാസമാജം. ഇക്കാര്യത്തിൽ ആരുമായും തെളിവുകൾ നിരത്തി സംവദിക്കാൻ തയ്യാറുമാണ്.
 
പ്രദർശിപ്പിക്കാൻ തീയേറ്ററുകൾ തയ്യാറായാൽ ജനങ്ങളെ സിനിമ കാണിക്കാൻ AVS മുൻകൈയെടുക്കും. തീയേറ്ററുകൾക്കും കാണാൻ വരുന്നവർക്കും സംരക്ഷണം ഒരുക്കേണ്ടത് സർക്കാരിൻ്റെ ചുമതലയാണ്. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാനും തയ്യാറാകും. ശ്രുതി ജി അറിയിച്ചു.