Skip to content

“ശിവഗിരിയും അരുവിപ്പുറവും ഹറാം! മതംമാറ്റകേന്ദ്രം ഹലാൽ!!”

  • by

ലേഖനം 5 

കഴിഞ്ഞ ഫേസ്ബുക്ക് പോസ്റ്റുകൾ വായിക്കുമ്പോൾ “ശ്രീ നാരായണഗുരുദേവൻ്റെ ആശയങ്ങൾ പിന്തുടരുന്ന വ്യക്തിയായിരുന്നു ഇ എം എസ് ” എന്ന് സാധാരണവായനക്കാർ തെറ്റിദ്ധരിച്ചേക്കുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

ഗുരുദേവൻ്റെ സമകാലികപ്രസക്തി എടുത്തുപറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാട് ഞാൻ അംഗീകരിച്ചുവെന്നതിലാണ് ഒരു വിഭാഗത്തിന് പരാതി. ഒന്നു മുതൽ നാലു വരെയുള്ള ലേഖനങ്ങൾ ആദ്യം മുതൽ ശ്രദ്ധയോടെ വായിക്കണമെന്ന് മാത്രമാണ് എനിക്ക് അവരോട് അഭ്യർത്ഥിക്കാനുള്ളത്.

Sree-narayana-guru-samadhi

ശ്രീനാരായണഗുരുവിനോടും അദ്ദേഹം പ്രതിനിധാനം ചെയ്ത സനാതനധർമ്മത്തോടും ഇ എം എസിന് യോജിപ്പുണ്ടായിരുന്നില്ല എന്ന വസ്തുത ആർക്കും മനസിലാകുംവിധം വ്യക്തമായിത്തന്നെ ലേഖനങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. ഗുരുദേവൻ്റെ മാഹാത്മ്യം താഴ്ത്തിക്കെട്ടുവാൻ ഇ എം എസ് ശ്രമിച്ചുവെന്ന കാര്യവും ഒരു യാഥാർത്ഥ്യമാണ്. ഇത് പിന്നീട് ഞാൻ വിശദമാക്കാം. എന്നാൽ ഞാൻ ഇവിടെ ചൂണ്ടിക്കാട്ടാനാഗ്രഹിച്ച ചില വൈരുധ്യങ്ങൾ ഇവയാണ്.

1. ഗുരുദേവൻ്റെ സനാതനധർമ്മബന്ധം (“തികഞ്ഞ ഹിന്ദു”, “വേദാന്തി “, “ആർഷസന്ദേശപ്രചാരകൻ “, “ശങ്കരദർശനവ്യാഖ്യാതാവ് “) ഇ എം എസ് അംഗീകരിച്ചിരുന്നു.
x
പക്ഷേ ഇന്നത്തെ മാർക്സിസ്റ്റ് പാർട്ടി നേതാക്കൾ ഗുരുദേവൻ ഹിന്ദുധർമ്മാനുയായി അല്ലെന്ന് വാദിക്കുന്നു.

2. സനാതനധർമ്മത്തെയല്ല; യാഥാസ്ഥിതികരെയാണ് – മേൽജാതിക്കാരുടെ സാംസ്കാരിക കുത്തകയെയാണ് – ശ്രീ നാരായണഗുരു എതിർത്തത് എന്ന യാഥാർത്ഥ്യം ഇ എം എസ് നന്നായി മനസിലാക്കിയിരുന്നു. (“ഹിന്ദുധർമ്മത്തിൻ്റെ പൊതുതത്വത്തിൻ്റെയും വേദാന്തദർശനത്തിൻ്റെയും അടിസ്ഥാനത്തിലാണ് യാഥാസ്ഥിതികത്വത്തെ ശ്രീനാരായണഗുരു
ചോദ്യം ചെയ്തത്” – ഇ എം എസ്)
x
എന്നാൽ ഗുരുദേവൻ “സനാതനധർമ്മത്തെ നിഷേധിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു” എന്ന് മുഖ്യമന്ത്രി ഉൾപ്പടെയുള്ള ഇപ്പോഴത്തെ പാർട്ടി നേതാക്കൾ പ്രചരിപ്പിക്കുന്നു. അവർക്ക് സനാതനധർമ്മം എന്ന പദം തന്നെ അശ്ലീലമാണ്.
വിഷയത്തിലേക്ക് വരാം. 30-40 വർഷങ്ങൾക്കുള്ളിൽ സനാതനധർമ്മവും ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട് സി പി എമ്മിൽ രൂപംകൊണ്ട രണ്ടു സമീപനങ്ങളാണ് ഇവിടെ ചുണ്ടിക്കാട്ടിയത്. (ഒന്ന്) ഇ എം എസിൻ്റെ വീക്ഷണം, (രണ്ട് ) ഇപ്പോഴത്തെ പാർട്ടി നേതാക്കളുടെ കാഴ്ചപ്പാട്. ഈ രണ്ട് നിലപാടുകളിൽ ഏതാണ് സത്യം? അത് ഇ എം എസ് എഴുതിയത് തന്നെയാണ് എന്ന് ആരും സമ്മതിക്കും! ഗുരുദേവ കൃതികളും ജീവിതവും പരിശോധിക്കുന്ന ഏതൊരാൾക്കും ബോധ്യമാകുന്ന വസ്തുതയാണിത്. അതിനോട് പൂർണമായി യോജിക്കുന്നു. യാഥാർത്ഥ്യം മനസിലാക്കാതെയാണ് ആധുനിക പാർട്ടി നേതാക്കളുടെ അഭിപ്രായങ്ങളെന്ന് വ്യക്തം. അല്ലെങ്കിൽ അവർ ബോധപൂർവം അസത്യപ്രചാരണം നടത്തുന്നു എന്ന് പറയേണ്ടിവരും.

എന്നാൽ ഇതിൻ്റെയർത്ഥം ശ്രീ നാരായണഗുരുവിനെക്കുറിച്ചുള്ള ഇ എം എസ്സിൻ്റെ നിരീക്ഷണങ്ങളോടെല്ലാം എനിക്ക് യോജിപ്പുണ്ടെന്നല്ല. ഹിന്ദുധർമ്മത്തോടും ആദ്ധ്യാത്മികതയോടും ഉള്ള വിദ്വേഷം മൂലം ഗുരുദേവനെ വികലമാക്കി പരിമിതപ്പെടുത്താനുള്ള ബോധപൂർവ്വമോ അല്ലാതെയോ ഉള്ള “പ്രത്യയശാസ്ത്രപരിശ്രമങ്ങൾ” ഇ എം എസിൽ നിന്നുണ്ടായിട്ടുണ്ട്. എന്നാൽ ഇ എം എസ് മുന്നോട്ട് വച്ച ഈ വികലവാദങ്ങൾ മുഖ്യമന്ത്രി തള്ളിക്കളയുന്നുണ്ട്. ഈ അഭിപ്രായങ്ങൾ ആത്മാർത്ഥമാണെങ്കിൽ സ്വാഗതാർഹവുമാണ്.
ഗുരുദേവന് ഇന്ന് പ്രസക്തിയില്ല എന്ന കാഴ്ചപ്പാട്, അദ്ദേഹത്തെ കേവലം സമുദായവക്താവാക്കി ചിത്രീകരിക്കുന്ന രീതി, ശിവഗിരി തീർത്ഥാടനത്തോടുള്ള സമീപനം, വൈക്കം സത്യാഗ്രഹത്തിൻ്റെ പ്രാധാന്യം അവഗണിച്ചത് എന്നിവയോട് മുഖ്യമന്ത്രിക്ക് വിരുദ്ധാഭിപ്രായങ്ങളാണുള്ളത്. ഇക്കാര്യങ്ങളിൽ ശ്രീ പിണറായി വിജയനോട് യോജിക്കുന്നു.

ഇ എം എസിൻ്റെ “ശ്രീനാരായണൻ”!
1. ശ്രീ നാരായണ ഗുരുവിനോ സന്ദേശങ്ങൾക്കോ സമകാലികപ്രസക്തിയില്ല – ഇ എം എസ്
x
“ഗുരുവിനും സന്ദേശങ്ങൾക്കും പ്രസക്തിയുണ്ട്, ഗുരുദേവൻ കേരളത്തെ വഴികാട്ടുന്നു” – പിണറായി.

“ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ നിർണായക പങ്കുവഹിച്ച അതികായനാണ് ശ്രീനാരായണൻ. എന്നാൽ അദ്ദേഹത്തിന്റെ സന്ദേശങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ടെന്നും കേരളത്തിന്റെ ഇനി അങ്ങോട്ടുളള വളർച്ചയ്ക്ക് ശ്രീനാരായണൻ വഴികാണിക്കുന്നുവെന്നും മറ്റും പറയുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയുകയില്ല” – ഇ എം എസ്.

ഇ എം എസിന്റെ സമ്പൂർണ കൃതികൾ -സഞ്ചിക 94, പേജ് 36 (തെളിവുകൾക്ക് സ്ക്രീൻ ഷോട്ടുകൾ നോക്കുക)
പല ലേഖനങ്ങളിലും ‘ശ്രീനാരായണൻ’ എന്നാണ് ഇ എം എസ് ഗുരുദേവനെ വിശേഷിപ്പിക്കുന്നത്!

2. ശിവഗിരി തീർത്ഥാടനസമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനുള്ള 1995 ലെ ക്ഷണം ഇ എം എസ് നിരസിച്ചു.
x
പിണറായി വിജയൻ 2025 ൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മറ്റ് അസൗകര്യങ്ങൾ കൊണ്ടല്ല, ബോധപൂർവ്വമാണ് ഉദ്ഘാടന പരിപാടിയിൽ ഇ എം എസ് പങ്കെടുക്കാതിരുന്നത്. ജനുവരി 15, 1995 ൽ ദേശാഭിമാനി വാരികയിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി.
“പതിവുപോലെ ഈ വർഷവും ശിവഗിരി തീർത്ഥാടനം വ്യാപകമായി ആഘോഷിക്കുകയുണ്ടായി. അതിന്റെ ഉദ്ഘാടനം നടത്താൻ ആവശ്യപ്പെട്ടുകൊണ്ട് ഭാരവാഹികൾ എന്നെ സമീപിച്ചു. ആ ക്ഷണം സ്വീകരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. “
“ശ്രീനാരായണ സന്ദേശം: മൂന്ന് മുഖങ്ങൾ” എന്ന ലേഖനത്തിലെ പരാമർശങ്ങളാണിവ. ഇ എം എസിന്റെ സമ്പൂർണകൃതികൾ സഞ്ചിക 94 പേജ് 34.

3. ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കുന്നത് അവിവേകമെന്ന് ഇ എം എസ്.
“ശ്രീനാരായണ പ്രസ്ഥാനത്തിന്റെയും തീർത്ഥാടനപരിപാടിയുടെയും സംഘാടകരോ വക്താക്കളോ ആയി പൊതുജനങ്ങളുടെ മുമ്പിൽ എന്നെപ്പോലുളളവർ വരുന്നത് അവിവേകമായിരിക്കും”
ഇ എം എസിന്റെ സമ്പൂർണകൃതികൾ സഞ്ചിക 94, പേജ് 38.

4. ശിവഗിരിയിൽ മാത്രമല്ല അതിന് മുമ്പ് അരുവിപ്പുറം ശിവലിംഗപ്രതിഷ്ഠാശതാബ്ദി ആഘോഷത്തിന് (1988) ക്ഷണിച്ചപ്പോഴും ഇ എം എസ് പോയില്ല. “പങ്കെടുത്താൽ ഗുരുവിൻ്റെ പ്രതിഷ്ഠയോട് ഞാൻ യോജിക്കുന്നതായി കണക്കാക്കേണ്ടി വരും. എനിക്ക് അതിനോട് യോജിപ്പില്ലാത്തതിനാൽ നിരസിക്കുന്നു” എന്നാണ് അദ്ദേഹം കാരണം പറഞ്ഞത്.

5. “ശ്രീനാരായണചിന്തകൾക്ക് പിന്തിരിപ്പൻ സ്വഭാവം”! – ഇ എം എസ്
അരുവിപ്പുറം പ്രതിഷ്ഠാശതാബ്ദിയാഘോഷങ്ങൾ നടക്കുമ്പോൾ തന്നെ 1988 ഫെബ്രുവരി 15 ന് എഴുതിയ ലേഖനത്തിൽ ശ്രീനാരായണൻ്റെ ചിന്തകൾക്ക് “പിന്തിരിപ്പൻ സ്വഭാവ”മാണെന്ന് ഇ എം എസ് നിരീക്ഷിച്ചു.
ശിവഗിരിയും അരുവിപ്പുറവും ഹറാം! മതംമാറ്റകേന്ദ്രം ഹലാൽ!!
എന്നാൽ ഇതേ ഇ എം എസ്, 1957 ൽ മുഖ്യമന്ത്രിയായതിന് ശേഷം പ്രസിദ്ധ ഇസ്ലാമിക മതപരിവർത്തനകേന്ദ്രമായ പൊന്നാനിയിലെ മൗനത്തുൽ ഇസ്ലാം സഭ സന്ദർശിച്ചു. മാപ്പിളക്കലാപകാലത്ത് നിർബന്ധിതമായി ഇസ്ലാമിൽ ചേർക്കപ്പെട്ട ഹിന്ദുക്കളെ മതംമാറ്റിയ സ്ഥാപനമാണിത്. “പൊന്നാനിയിൽ പോയി സുന്നത്ത് ചെയ്യുക, തൊപ്പിയിടുക” എന്നീ പ്രയോഗങ്ങൾ കേരളത്തിൽ വ്യാപകമാണ്. അതെല്ലാം ഈ മതപരിവർത്തനകേന്ദ്രത്തെപ്പറ്റിയാണ്. ഇസ്ലാമികമതപരിവർത്തനത്തിന് പാർട്ടിയും സർക്കാരും അംഗീകാരം നൽകുന്നുവെന്ന സന്ദേശമാണ് ഇ എം എസ് ഇതിലൂടെ നൽകിയത്. ശിവഗിരിയിലും അരുവിപ്പുറത്തും പോകാൻ മടിച്ച – പോകുന്നത് അവിവേകമെന്ന് പറഞ്ഞ വ്യക്തിയാണ് ഇ എം എസ് എന്നത് ഓർമ്മിക്കുക!

അരുവിപ്പുറം, ശിവഗിരി സമ്മേളനങ്ങൾക്ക് ക്ഷണിക്കപ്പെടുമ്പോൾ ഇ എം എസ് മുഖ്യമന്ത്രിയല്ല. എന്നിട്ടും അതിൽ “തന്നെപ്പോലുള്ളവർ പങ്കെടുക്കുന്നത് വിവേകശൂന്യമാണെ”ന്ന് ഇ എം എസ് കരുതി. അത് പ്രത്യയശാസ്ത്ര നിലപാടാണെന്ന് ന്യായീകരിക്കപ്പെടാം. എന്നാൽ കേരള മുഖ്യമന്ത്രിയെന്ന നിലയിൽ മറ്റ് മതസ്തരെ ഇസ്ലാമിലേക്ക് മതംമാറ്റുന്ന മതപരിവർത്തനകേന്ദ്രം സന്ദർശിക്കുന്നതിൽ അനൗചിത്യമോ വിവേകരാഹിത്യമോ അദ്ദേഹം ദർശിച്ചില്ല. ഇ എം എസ് അവിടുത്തെ സന്ദർശക ഡയറിയിൽ “നിർബന്ധിതമല്ലാത്ത മതപരിവർത്തനത്തിന് ഞങ്ങൾ എതിരല്ല” എന്ന് കുറിച്ചു. “നിങ്ങളുടെ പ്രവർത്തനം തല്ലിനും വക്കാണത്തിനും ഇടയാതെ സൂക്ഷിക്കണ”മെന്ന് ഉപദേശിച്ച അദ്ദേഹം “നിങ്ങളുടെ സ്ഥാപനത്തിന് മേൽക്കുമേൽ അഭിവൃദ്ധിയുണ്ടാകട്ടെ എന്ന് ആശിക്കുന്നു” എന്ന് ആശംസിക്കാനും മറന്നില്ല!

ഈയിടെ പ്രസിദ്ധീകരിച്ച “കേരളം മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം എന്ന പി ജയരാജൻ്റെ പുസ്തകത്തിലും (P 264) ഇക്കാര്യം സൂചിപ്പിക്കുന്നു.

6. “ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം” എന്ന പുസ്തകത്തിൽ ഇ.എം.എസ് ശ്രീനാരായണ ഗുരു ഉൾപ്പടെയുള്ള ഹൈന്ദവ ആദ്ധ്യാത്മികാചാര്യന്മാരുടെ ഈശ്വരദർശനത്തെയും മാർക്സിൻ്റെ പരാമർശം ഉദ്ധരിച്ച് വിമർശിക്കുന്നു. “പ്രകൃതിയുടെ അധിനാഥനാകേണ്ട മനുഷ്യൻ കാല്മുട്ടുമടക്കി വാനരനായ ഹനുമാനെയും പശുവായ ശബലയേയും മറ്റും ആരാധിക്കത്തക്കവിധം അധഃപതിച്ചുവെന്ന വസ്തുത പ്രത്യക്ഷമായി എന്നും നാം വിസ്മരിച്ചുകൂട.” ശ്രീ നാരായണഗുരു ഉൾപ്പെടുന്ന ആദ്ധ്യാത്മികാചാര്യന്മാരെക്കുറിച്ച് വിവരിക്കുന്ന ഭാഗങ്ങളിലാണ് ഈ പരിഹാസം. ഗണപതി, ഹനുമാൻ തുടങ്ങിയവരുടെ ചിത്രങ്ങളുടെ അടിക്കുറിപ്പോടെയാണ് ഈ കമൻ്റ് . ഗണപതിയെ സ്തുതിച്ച് “വിനായകാഷ്ടകം ” എന്നൊരു കൃതി ഗുരുദേവന് രചിച്ചിട്ടുണ്ട് എന്ന വസ്തുതയും ഓർമ്മിക്കുക. (പഴയ പതിപ്പിൻ്റെ സ്ക്രീൻ ഷോട്ട് കാണുക. എന്നാൽ ഈ പുസ്തകത്തിൻ്റെ പുതിയ പതിപ്പുകളിൽ ഈ ചിത്രം കാണുന്നില്ല)

താത്വികാചാര്യൻമാരുടെ ഈ ഹൈന്ദവനിന്ദാനിലപാട് ആവർത്തിക്കുക മാത്രമായിരുന്നു, “ഗണപതി മിത്ത് വിവാദം ” സൃഷ്ടിച്ച ഷംസീറുൾപ്പെടുന്ന യുവനേതാക്കൾ ! എന്നാൽ ഈ നേതാക്കളുടെ ആത്മവഞ്ചനയും ഇരട്ടത്താപ്പുകളും ചില വിഭാഗങ്ങളെ പ്രീതിപ്പെടുത്താനുള്ള പ്രത്യേകതാത്പര്യങ്ങളും പൊതുജനം തിരിച്ചറിയേണ്ടതുണ്ട്. ഇസ്ലാമിലെ മതസങ്കല്പങ്ങളെല്ലാം ഈ ” നിരീശ്വര-ഭൗതികവാദികൾക്ക് ” ശാസ്ത്രീയവും ആധികാരികവുമാണ്! അന്ധവിശ്വാസനിർമ്മാർജ്ജനം, ആചാരനിഷേധം, സ്ത്രീസംരക്ഷണം, തുല്യനീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, വിശാലത, മതേതരത്വം, സഹിഷ്ണുത, വർഗീയത, പുരോഗമനം, പരിഷ്കരണം, നവോത്ഥാനം തുടങ്ങിയ പദങ്ങളും ആശയങ്ങളും സമരങ്ങളും പ്രസക്തമാകുന്നത് ഹിന്ദുധർമ്മത്തെ സംബന്ധിച്ചുമാത്രമാണ് എന്ന കാഴ്ചപ്പാട് ചില രാഷ്ട്രീയകക്ഷി നേതാക്കൾ പുലർത്തുന്നു. മറ്റ് മതവിഭാഗങ്ങൾക്ക് ഇതൊന്നും ബാധകമേയല്ല!പരിഹാസവും അധിക്ഷേപവുമെല്ലാം അന്നും ഇന്നും ഇവർക്ക് ഹൈന്ദവ ഈശ്വരപ്രതീകങ്ങളോടും ഹൈന്ദവാചാര്യന്മാരോടും സനാതനധർമ്മത്തോടും, ഹിന്ദുക്കളോടും മാത്രമായിരുന്നു!

കന്യാകുമാരിയിലെ വിവേകാനന്ദ ശിലാസ്മാരകത്തിന് രാജ്യത്തെ എല്ലാ സംസ്ഥാനസർക്കാരുകളും സംഭാവന നൽകിയപ്പോൾ “ഈ പിന്തിരിപ്പൻ സംരംഭത്തിന് എൻ്റെ ഗവൺമെൻ്റ് ചില്ലിക്കാശ് പോലും തരില്ല” എന്ന് പ്രഖ്യാപിച്ച ഏകമുഖ്യമന്ത്രി ആണ് ഇ എം എസ്. എന്നാൽ ഇതര മതങ്ങളോടുള്ള അദ്ദേഹത്തിൻ്റെ നിലപാട് – പ്രത്യേകിച്ച് ഇസ്ലാമിനോടുള്ളത് – ശ്രദ്ധിക്കുക.

കളക്ടറുടെ അനുവാദം കൂടാതെ തന്നെ എവിടെയും മുസ്ലീംപള്ളികളും മദ്രസകളും പുതുതായി പണിയാനും റിപ്പയർ ചെയ്യാനും 1957 ൽ തന്നെ ഇ എം എസ് മന്ത്രിസഭ അനുവാദം നൽകി. നിലവിലുണ്ടായിരുന്ന നിയമപ്രകാരം അങ്ങനെ ചെയ്യാനാവുമായിരുന്നില്ല.

എന്നാൽ ടിപ്പുസുൽത്താൻ്റെ ആക്രമണത്തിൽ തകർന്ന ചരിത്രപ്രസിദ്ധമായ തളിമഹാദേവക്ഷേത്രത്തിൻ്റെ പുനർനിർമ്മാണത്തിനെതിരെ സർക്കാരും സി പി എമ്മും ശക്തമായ നിലപാടുകളാണ് കൈക്കൊണ്ടത്. അതിന് മുൻകൈയെടുത്ത കെ.കേളപ്പജിയെ നികൃഷ്ടമായ ഭാഷയിൽ അധിക്ഷേപിക്കാൻ വരെ പാർട്ടി നേതാക്കൾ തയാറായി. “നായ മുള്ളിയ കല്ലിൽ ചന്ദനം ചാർത്തിയ കേളപ്പാ ” എന്നായിരുന്നു പുന:പ്രതിഷ്ഠക്കെതിരെ ഉന്നയിച്ച അധിക്ഷേപ മുദ്രാവാക്യങ്ങൾ! എന്നാൽ പാലക്കാട് ജില്ലയിൽ നിന്ന് മലപ്പുറത്തേക്ക് പ്രവേശിക്കുന്ന പുലാമന്തോളിലെ മുസ്ലീം പള്ളിക്ക് തറക്കല്ലിട്ടത് ഇ എം എസ് ആയിരുന്നു!

മലബാറിലെ കുപ്രസിദ്ധമായ ” മാപ്പിളഹാലിളക്കങ്ങൾക്ക്” ഇന്ധനം നൽകിയ “മലപ്പുറം നേർച്ച”യ്ക്ക് ബ്രിട്ടീഷുകാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. പുരോഗമനവാദികളായ മുസ്ലീങ്ങളുടെ പ്രതിഷേധങ്ങളെ വകവയ്ക്കാതെ ഇ എം എസ് സർക്കാർ ഈ നിരോധനം നീക്കി. നാടിൻ്റെ സമാധാനമാഗ്രഹിക്കുന്ന ചില മുസ്ലീം നേതാക്കൾ തന്നെ ഇതിൻ്റെ ഭവിഷ്യത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും സംസ്ഥാനസർക്കാർ ഗൗനിച്ചില്ല. ജിഹാദികൾക്ക് ആവേശം നൽകുന്നതും അന്ധവിശ്വാസങ്ങൾ നിറഞ്ഞതുമായി ഇവയെ വിലയിരുത്തപ്പെട്ടിട്ടുണ്ട്. “കാഫിർക്കെതിരെയുള്ള പോരാട്ടത്തിൽ രക്തസാക്ഷികളായവർ ” എന്ന നിലയിലാണ് ഇത്തരം ആഘോഷങ്ങൾ സംഘടിക്കപ്പെട്ടിരുന്നത്. ഈ സ്മരണദിനാചരണങ്ങൾ ഇസ്ലാമിക തീ‌വ്രവാദത്തെ ശക്തമാക്കി. ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ള ഇടതുപക്ഷ സഹയാത്രികർ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുസ്ലീങ്ങളെ തങ്ങളുടെ ഭാഗത്തെത്തിക്കുവാൻ ഏതറ്റംവരെയും പോകുവാൻ കമ്യൂണിസ്റ്റ് പാർട്ടികൾ എന്നും തയ്യാറായിരുന്നു. ലീഗിൻ്റെ പാകിസ്ഥാൻ വാദത്തെ താത്വികമായി പിന്തുണച്ച ഏക രാഷ്ട്രീയകക്ഷി അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. പാർട്ടി പിളർന്നപ്പോഴും ഇരുവിഭാഗവും സംഘടിതന്യൂനപക്ഷ പ്രീണനത്തിനായി പരസ്പരം മത്സരിച്ചു. തീവ്രവാദമുസ്ലീംവിഭാഗങ്ങളെ തൃപ്തിപ്പെടുത്താനായി ചരിത്രത്തെ വളച്ചൊടിക്കുവാൻ വരെ വ്യാപകശ്രമങ്ങളുണ്ടായി. ഇസ്ലാമികാക്രമണങ്ങളെയും മുസ്ലീം ആക്രമണകാരികളെയും വെള്ളപൂശുന്ന സമീപനം ഇന്നും തുടരുന്നു. ഹൈദർ, ടിപ്പു തുടങ്ങിയ മുസ്ലീം സുൽത്താൻമാർ മലബാറിൽ നടത്തിയ കൊള്ളകൾ, നരഹത്യകൾ, ക്ഷേത്ര ധ്വംസനങ്ങൾ, നിർബന്ധിതമതപരിവർത്തനങ്ങൾ, സ്ത്രീകളെയും കുട്ടികളെയുമുൾപ്പടെയുള്ളവരെയെല്ലാം അടിമകളാക്കിയ നടപടികൾ തുടത്തിയവയെല്ലാം അതിനായി മൂടിവയ്ക്കപ്പെട്ടു.

മാപ്പിളക്കലാപങ്ങളെ കർഷകസമരങ്ങളാക്കി ചിത്രീകരിച്ചത് മറ്റൊരു ഉദാഹരണം. 1921 ലെ മാപ്പിളക്കലാപത്തെ ശക്തമായി നേരിട്ട് താമസിച്ചാണെങ്കിലും നാടിനെയും അമുസ്ലീങ്ങളെയും രക്ഷിച്ച ഹിച്ച്കോക്കിൻ്റെ സ്മാരകം നീക്കാനുള്ള പ്രക്ഷോഭം തന്നെ കമ്യൂണിസ്റ്റ് പാർട്ടികൾ സംഘടിപ്പിച്ചിട്ടുണ്ട്. 1967 ൽ ഇ എം എസ് സർക്കാർ ഇ.കെ. ഇമ്പിച്ചിബാവ ട്രാൻസ്പോർട്ട് മന്ത്രിയായിരിക്കെ ആ സ്മാരകം പൊളിച്ച് അവിടെ കെഎസ്ആർടിസി കാത്തിരിപ്പ് കേന്ദ്രമാക്കി. ഇപ്പോൾ മലപ്പുറത്തെ സ്ഥാപനങ്ങൾക്ക് മാപ്പിളക്കലാപകാരികളുടെ പേര് നൽകുക, അവർക്കായി സ്മാരകങ്ങൾ, മ്യൂസിയം നിർമ്മിക്കുക തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്..

നൂറു കണക്കിന് ഇസ്ലാംമതപ്രീണന നടപടികൾ ഇ എം എസിൻ്റെ മാത്രമായി ചൂണ്ടിക്കാട്ടാനുണ്ട്. വിദ്യാഭ്യാസ പ്രവേശനത്തിലും സർക്കാർ സ്കൂളുകളിലും മുസ്ലീങ്ങൾക്ക് മതസംവരണം ഏർപ്പെടുത്തിയത്, വെളളിയാഴ്ച നിസ്കാരത്തിന് സ്കൂളുകളിൽ ഉച്ചസമയത്ത് ഇടവേള നൽകിയത്, മദ്രസകൾക്കും മുസ്ലീം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള ആനുകൂല്യങ്ങൾ, ഹജ്ജ് സഹായങ്ങൾ, ഇസ്ലാമികചരിത്രവും സംസ്കാരവും ഉൾപ്പെടുത്തുന്ന പാഠ്യപദ്ധതി നിർമ്മാണം തുടങ്ങിയത് – ഇവയെല്ലാം ഇ എം എസിൻ്റെ ഭരണത്തിലാണ്. പാകിസ്ഥാൻ വാദം പരസ്യമായി ഉന്നയിച്ച, “പത്തണക്ക് കത്തി വാങ്ങി കുത്തി വാങ്ങും പാകിസ്ഥാൻ “, “ചിരിച്ചു നേടി പാകിസ്ഥാൻ, പൊരുതി നേടും ഹിന്ദുസ്ഥാൻ “എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയ, മുസ്ലീം ലീഗിന് മാന്യത നൽകി ഭരണത്തിലെത്തിച്ചത് ഇ എം എസ് ആയിരുന്നു. അവിഭക്തമുസ്ലീംലീഗിൻ്റെ ഇസ്ലാംഭൂരിപക്ഷ മേഖലകൾ ഉൾപ്പെടുത്തിയുള്ള “മാപ്പിളസ്ഥാൻ സ്വപ്നം” 1969ലെ മലപ്പുറം ജില്ലാ രൂപീകരണത്തിലൂടെ യാഥാർത്ഥ്യമാക്കിയതും മറ്റാരുമല്ല ! ഈ നഗ്നമായ മതപ്രീണനനടപടികൾ പിന്നീട് കേരളം മാറി മാറി ഭരിച്ച മുന്നണികൾ തുടർന്നു.

1946ൽ മലപ്പുറം കോട്ടപ്പടിയിൽ പാകിസ്ഥാന് വേണ്ടി ഘോരഘോരം വാദിക്കുന്ന ലീഗ് നേതാവിൻ്റെ (കെ.എം സീതി സാഹിബ്) പ്രഭാഷണം കേട്ട കാര്യം പി ജയരാജൻ്റെ പുസ്തകത്തിന് ആശംസകൾ നേർന്ന സി പി എം നേതാവായ പാലൊളി മുഹമ്മദ് കുട്ടി സൂചിപ്പിക്കുന്നു. അന്നും പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു ലീഗിൻ്റെ ആശയപ്രചരണങ്ങളും യോഗസംഘാടനവും നടത്തിയിരുന്നത്. കുപ്രസിദ്ധ വർഗീയ- വിഘടനവാദ നിലപാടുകളുടെ പേരിൽ “കോൺഗ്രസ് തീണ്ടാപ്പാടകലം നിർത്തിയിരുന്ന ലീഗിന് 1967- 1969 കാലഘട്ടത്തിൽ മന്ത്രി സ്ഥാനം നൽകി കേരള രാഷ്ട്രീയത്തിൽ സ്ഥാനം നേടിക്കൊടുത്തത് സി പി എമ്മാണെന്ന് ” അദ്ദേഹം ഓർമ്മിപ്പിക്കുന്നു. മാത്രമല്ല ” കേരളത്തിൽ മുസ്ലീംലീഗില്ലാതെ ആർക്കും ഭരിക്കാനാകില്ല എന്ന വീമ്പ് പറച്ചിലിന് പിന്നിൽ ഞങ്ങളാണെന്ന് ” പാലൊളി കമ്മീഷൻ്റെ ചെയർമാൻ ചൂണ്ടിക്കാട്ടുന്നു. മുസ്ലീം ലീഗ് കൂട്ടുകെട്ടിൻ്റെ ഗുണഫലം എന്താണെന്ന് അദ്ദേഹം വിലയിരുത്തുന്നു. അത് എന്താണെന്നല്ലേ? “കമ്മൂണിസ്റ്റ്കാരെ മതനിഷേധികളെന്ന് വിളിക്കുന്ന ആരോപണം ” മാറിക്കിട്ടിയല്ലോ?! പക്ഷേ മുസ്ലീങ്ങളുടെ “ഈ തെറ്റിദ്ധാരണ “മാറണമെന്ന് മാത്രമേ പാർട്ടി നേതാക്കൾക്കു താത്പര്യമുള്ളൂ.! അവിടെയാണ് പ്രശ്നം.

ഇടതുപക്ഷം മുസ്ലീങ്ങളെ പ്രീണിപ്പിച്ച നിരവധി ഉദാഹരണങ്ങൾ “അഭിമാനപൂർവ്വം” പി ജയരാജൻ “കേരളം മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം എന്നീ പുസ്തകത്തിൽ അനുസ്മരിക്കുന്നു. (പേജ് 122, 123, 124, 125, 153, 154, 155, 156, 157, 158, 189 നോക്കുക). ഇവയെയാണ് മതവിവേചനം, മതപ്രീണനം, വോട്ട് ബാങ്ക് പൊളിറ്റിക്സ്, ഇരട്ടത്താപ്പ് എന്നൊക്കെ സാമാന്യബോധം പണയപ്പെടുത്താത്തവർ വിശേഷിപ്പിക്കുന്നത്. രാഷ്ട്രീയക്കാരുടെ ഇത്തരം നടപടികൾ ജനങ്ങളിൽ നിസഹായതയും അരക്ഷിതത്വബോധവും ഇതരമതവിദ്വേഷവും വർഗീയതയും വളർത്തുന്നു. ഭാരതവിഭജനം പോലും അന്ധമായ മതപ്രീണനനടപടികളുടെ പരിണിതഫലമായിരുന്നു.

ഹിന്ദുക്കളുടെ "തെറ്റിദ്ധാരണ" മാറ്റേണ്ടതില്ല!

ശ്രീ നാരായണഗുരുവടക്കമുള്ള ആചാര്യന്മാർ മുന്നോട്ട് വച്ച സനാതനധർമ്മം പിന്തുടരുന്ന ഹിന്ദുസമൂഹമാണ് എന്നും കമ്യൂണിസ്റ്റ് പാർട്ടികളുടെ അടിസ്ഥാനവർഗമായത്. എന്നിട്ടും ഈ ഭൂരിപക്ഷജനതയെ അവഗണിച്ച് ഗുരുദേവനെയും ഗുരുദേവൻ പിന്തുടരുന്ന സനാതനധർമ്മത്തെയും അവഹേളിക്കുന്നത് ചില നേതാക്കൾ ഇപ്പോഴും തുടരുകയാണ്. ഏറ്റവും മോശമായ രീതിയിൽത്തന്നെ സനാതനധർമ്മവക്താക്കളെ അധിക്ഷേപിക്കുവാനും ഹിന്ദുസ്ത്രീകളെപ്പോലും അവഹേളിക്കുവാനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ വീണ്ടും തയാറാകുന്നു!

ഇവയെല്ലാം ഏതെങ്കിലും ഹിന്ദുസംഘടനകൾക്കെതിരെയല്ല, സനാതനധർമ്മത്തിനെതിരെയായിരുന്നു! ഭൂരിപക്ഷം ഹിന്ദുക്കൾ വസിക്കുന്ന നാട്ടിൽ സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാവ് തുടരെയെന്നോണം ഈ പ്രസ്താവനകൾ നടത്തുന്നത് “വിസ്മയകര”മെന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ!

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ സമീപിക്കുകയാണ്. പാർട്ടി ശക്തികേന്ദ്രങ്ങളിൽപ്പോലും വോട്ട് ചോർച്ച! എന്നിട്ടും ഈ നഗ്നമായ മുസ്ലീം പ്രീണനവും, ഹിന്ദുവിവേചനവും, അവഹേളനവും, വിടുവായിത്തവും അവസാനിപ്പിക്കണമെന്ന് ഈ നേതാവിനെ ഉപദേശിക്കാൻ ആ പാർട്ടിയിൽ ആരുമില്ല എന്നതാണ് കേരളത്തിൻ്റെ ദുര്യോഗം. ശബരിമലയുടെ അനുഭവങ്ങൾ പോലും അവർക്ക് പാഠമാകുന്നില്ല.

“മതനിഷേധികളെന്ന ആരോപണം മാറിക്കിട്ടണമെന്ന ” താല്പര്യം ഇവിടെയൊന്നുമില്ലാത്തതെന്തുകൊണ്ടാണ്.?!
എന്നാൽ ചില കാര്യങ്ങളിൽ അവർക്ക് ജാഗ്രതയില്ല എന്ന് പറയാനുമാവില്ല. “ജമാ അത്തെ ഇസ്ലാമിക്കെതിരെ ഞങ്ങൾ പറയുന്നത് ഇസ്ലാമിനോ മുസ്ലീങ്ങൾക്കോ എതിരെയാണെന്ന് തെറ്റിദ്ധരിക്കരുത് ” എന്നപേക്ഷിച്ച് നിലപാട് വിശദീകരിക്കാൻ എം വി ഗോവിന്ദൻ മറക്കുന്നില്ല! (പത്രവാർത്ത 2024 ഡിസംബർ 24) മുസ്ലീം സഹോദരന്മാരെ വേദനിപ്പിക്കാതിരിക്കാനുള്ള അദ്ദേഹത്തിൻ്റെ കരുതൽ കാണുക ! അവർ തങ്ങളെ തെറ്റിദ്ധരിക്കാതിരിക്കാനുള്ള ഈ ജാഗ്രത നോക്കുക! ഇതെല്ലാം എല്ലാവരും കണ്ടുപഠിക്കുക തന്നെ വേണം!

(തുടരും)