മുഖ്യമന്ത്രിയുടെ വിമർശനങ്ങൾ! മൂന്നാം ലേഖനം
മുഖ്യമന്ത്രിയുടെ വീക്ഷണങ്ങളിൽ സ്വാഗതാർഹമായ പല തിരുത്തലുകളുമുണ്ട് എന്ന് ഫേസ്ബുക്കിൽ നൽകിയ രണ്ടാം ലേഖനത്തിൽ ഞാൻ സൂചിപ്പിച്ചിരുന്നു.
മഹാത്മാഗാന്ധിയിൽ ശ്രീനാരായണഗുരുദേവൻ ചെലുത്തിയ പ്രഭാവവും കാക്കിനട കോൺഗ്രസ് സമ്മേളനത്തിൽ അയിത്തോച്ചാടനപ്രമേയം അവതരിപ്പിച്ചതിന് പിന്നിലെ ഗുരുദേവസ്വാധീനവും ടി.കെ മാധവൻ്റെ സംഭാവനകളും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഇവയെല്ലാം പാർട്ടിയുടെ മുൻ നിലപാടുകളിൽ നിന്നുള്ള ആരോഗ്യകരമായ പരിണാമങ്ങളാണ്.
എന്നാൽ മുഖ്യമന്ത്രിയുടെ ചില അഭിപ്രായങ്ങളോട് ഒട്ടും യോജിക്കുവാൻ കഴിയുകയുമില്ല. ഈ വിമർശനങ്ങൾ ശ്രദ്ധിക്കുക.
(1).”ശ്രീനാരായണഗുരു സനാതനധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല, മറിച്ച്, ആ ധർമ്മത്തെ ഉടച്ചുവാർത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗധർമ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു.സനാതനധർമ്മത്തെ അനുസരിക്കുന്നതും സംശയത്തോടെ കാണുന്നതും വെല്ലുവിളിച്ചു ധിക്കരിക്കുന്നതുമായ മൂന്നു ധാരകൾ ഇന്ത്യയിൽ ഉണ്ടായിരുന്നിട്ടുണ്ട്. ഇതിലെ മൂന്നാമത്തെ ധാരയുടെ പ്രതിനിധിയാണ് ഗുരു “.
(ഈ പ്രസ്താവനയാണ് ഇന്നത്തെ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.)
ശ്രീ നാരായണഗുരുവിൻ്റെ മഹത്വം ചൂണ്ടിക്കാണിക്കാനാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതെങ്കിൽ അതിനോട് വിരോധമില്ല. എന്നാൽ ഗുരുവിൻ്റെ ഈ ഏകത്വദർശനവും മാനവധർമ്മ വീക്ഷണങ്ങളും സനാതനധർമ്മത്തിലില്ലാത്തതാണ്, അഥവാ അതിനുമുമ്പ് ആർഷഗുരുക്കന്മാരാരും പറയാത്തതാണ് എന്നൊക്കെ സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കിൽ അത് സമ്മതിക്കുവാൻ നിവൃത്തിയില്ല . അതിൻ്റെ കാരണമെന്തെന്ന് തെളിവുകൾ സഹിതം അടുത്ത ലേഖനങ്ങളിൽ വ്യക്തമാക്കാം.
ചുരുക്കത്തിൽ ഇവയാണ് ശ്രീ പിണറായി വിജയൻ്റെ പ്രധാന സനാതനധർമ്മവിമർശനങ്ങൾ . ഈ ആരോപണങ്ങൾക്കെല്ലാം ഓരോന്നായി ഉത്തരവും വിശദീകരണവും നൽകാം. എന്നാൽ മുഖ്യമന്ത്രിയ്ക്കുള്ള മറുപടി മാത്രമാണ് ഈ ലേഖനപരമ്പരയുടെ ഉദ്ദേശം എന്ന് ധരിക്കരുത്. ഇന്ന് സാമാന്യജനങ്ങളിൽ വേരുറച്ചു പോയ ചില തെറ്റിദ്ധാരണകളേയും ദുഷ്പ്രചരണങ്ങളേയും പരമാവധി തെളിവുകളും ആധികാരിക വസ്തുതകളും നിരത്തി തിരുത്തുവാനുള്ള ശ്രമങ്ങളാണിവ. സത്യാന്വേഷണത്തിൽ താത്പര്യമുള്ളവരെയെല്ലാം ഈ ചർച്ചയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.വിവിധ അഭിപ്രായങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകാൻ തയ്യാറാണ്. ആരോഗ്യകരമായ വിമർശനങ്ങളേയും ക്ഷണിക്കുന്നു.
മഹത്തായ ബ്രഹ്മവിദ്യയുടെ അടിസ്ഥാനസിദ്ധാന്തങ്ങൾ അട്ടിമറിച്ചതിനെക്കുറിച്ച് ആശാൻ വിലപിക്കുന്നു.
വിണ്ണവർ ഗംഗയ്ക്കുമുണ്ടായില്ല “
ഇവിടെ ചോദ്യങ്ങൾ കൃത്യമാണ് . സനാതനധർമ്മത്തിനോ വേദങ്ങൾക്കോ ബ്രഹ്മവിദ്യയ്ക്കും എതിരായിട്ടാണോ ആശാൻ സംസാരിക്കുന്നത്? അതിന് സംഭവിച്ച അധഃപതനത്തെക്കുറിച്ചല്ലേ? മഹത്തായ സിദ്ധാന്തത്തിൽ അട്ടിമറി നടത്തുക, പരിമിതപ്പെടുത്തി വികൃതമാക്കുക, വെള്ളം ചേർക്കുക എന്നീ അപചയങ്ങൾക്കെതിരെയാണ് കുമാരനാശാനും അദ്ദേഹത്തിൻ്റെ ഗുരുദേവനും പ്രവർത്തിച്ചത് എന്നത് ഇതിൽ നിന്ന് വ്യക്തമല്ലേ?
സനാതനധർമ്മത്തിൻ്റെ ഊടും പാവുമായ (ഒഴിവാക്കാനാവാത്ത വിധം ചേർന്നിരിക്കുന്ന) ഈശ്വരദർശനത്തിനും ജീവിതദർശനത്തിനും എതിരെ ചില നിക്ഷിപ്ത താത്പര്യക്കാർ നടത്തിയ അട്ടിമറികൾ, സ്വാധ്യായരാഹിത്യം മൂലം സ്വാഭാവികമായി വന്ന അപചയങ്ങൾ, അതുകൊണ്ടുണ്ടായ അധോഗതികൾ – ഇവയൊക്കെയായിരുന്നു നേരിടേണ്ട യഥാർത്ഥപ്രശ്നങ്ങൾ. ഗുരുദേവൻ വെല്ലുവിളിച്ചത് ഈ മാമൂൽ വാദങ്ങളെയാണ്, സനാതനധർമ്മത്തെയല്ല.
വിവിധ ആർഷഗുരുപരമ്പരകൾ,നാഥസിദ്ധയോഗികൾ, തമിഴ്നാട്ടിലെ സിദ്ധപരമ്പര,ശ്രീ ശങ്കരാചാര്യർ, ബസവേശ്വരൻ, ഭക്തിപ്രസ്ഥാനാചാര്യന്മാർ, ശ്രീരാമകൃഷ്ണപ്രസ്ഥാനം, ബ്രഹ്മസമാജം, പ്രാർത്ഥനാസമാജം, ആര്യസമാജം, തിയോസഫിക്കൽ സൊസൈറ്റി, അരവിന്ദ മഹർഷി, തൈക്കാട് അയ്യാവു ഗുരു, അയ്യാ വൈകുണ്ഠസ്വാമികൾ, ചട്ടമ്പിസ്വാമികൾ, സദാനന്ദ ഗുരുസ്വാമി, ശുഭാനന്ദ ഗുരുദേവൻ, വാഗ്ഭടാനന്ദൻ, ബ്രഹ്മാനന്ദ ശിവയോഗി, ശിവാനന്ദ പരമഹംസർ,ആഗമാനന്ദ സ്വാമികൾ, ശ്രീ ചട്ടമ്പിസ്വാമികളുടെയും ശ്രീ നാരായണ ഗുരുവിൻ്റെയും ശിഷ്യന്മാർ തുടങ്ങിയവരെല്ലാം സനാതനധർമ്മവക്താക്കളായി നിലയുറപ്പിച്ചുതന്നെയാണ് സനാതനധർമ്മവിരുദ്ധമായ മാമൂൽ വാദത്തിനും അനാചാരങ്ങൾക്കുമെതിരെ പൊരുതിയത്. കേരളം മുതൽ കാശ്മീർ വരെയുള്ള സംസ്ഥാനങ്ങളിൽ പ്രവർത്തിച്ച ഈ സുദീർഘനവോത്ഥാനപരമ്പരയിലെ ഗുരുക്കന്മാരെല്ലാം ശ്രമിച്ചത് സനാതനധർമ്മത്തെ മാമൂൽവാദങ്ങളിൽ നിന്ന് രക്ഷിക്കാനാണ്. ഇതാണ് ഗുരുദേവനും ചെയ്തത്. അതായത് “എലിയെ കൊല്ലാൻ ഇല്ലം അല്ല ചുടേണ്ടത് “എന്നവർ തിരിച്ചറിഞ്ഞിരുന്നു.
ആർക്കും വ്യക്തമായി കാണാൻ കഴിയുന്ന ഈ വസ്തുതകളാണ് മുഖ്യമന്ത്രി പറഞ്ഞതെങ്കിൽ എല്ലാവരും അതിനെ സർവ്വാത്മനാ സ്വാഗതം ചെയ്തേനെ! ചുരുങ്ങിയ പക്ഷം സനാതനധർമ്മനവോത്ഥാനം, ഹിന്ദുധർമ്മനവീകരണം എന്നെങ്കിലും സൂചിപ്പിക്കാമായിരുന്നു! അതിന് പകരം അദ്ദേഹം പറയുന്നത് സനാതനധർമ്മവും അതിലെ ആശയങ്ങളും തള്ളിക്കളയേണ്ട വിധത്തിലുള്ളതാണ് എന്ന രീതിയിലാണ്. അതിനോട് നവോത്ഥാനനായകരായ ഋഷികൾ – ശ്രീ നാരായണഗുരുവുൾപ്പടെ ഒരിക്കലും യോജിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അങ്ങനെ പറയുന്നത് അവരുടെ ധന്യജീവിതങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്.
ജാതിവ്യവസ്ഥിതിയുടെ ക്രൂരതകൾ അനുഭവിക്കുമ്പോൾ പോലും അതിനുത്തരവാദി സനാതനധർമ്മമാണെന്ന് തെറ്റിദ്ധരിക്കുവാനോ, പറയുവാനോ, തള്ളിപ്പറയാനോ ധർമ്മം ഉപേക്ഷിക്കാനോ അവർ തയ്യാറായില്ല. മാത്രമല്ല അങ്ങനെ ചിന്തിച്ചവരെ അവർ ശക്തമായ തെളിവുകളും യുക്തിഭദ്രമായ വാദമുഖങ്ങളുമായി തിരുത്തുകയും ചെയ്തു. ശ്രീ നാരായണഗുരുവിനെപ്പോലെ തന്നെ ഈ നവോത്ഥാനഗുരുക്കന്മാരെല്ലാം മതപരിവർത്തനങ്ങൾക്കെതിരെയും നിലകൊണ്ടു. മതം മാറ്റത്തിന് വിധേയരായവരെ തിരിച്ചെടുക്കുവാനും ശ്രദ്ധിച്ചു. ചട്ടമ്പിസ്വാമികളുടെ പ്രവർത്തനങ്ങളും വേദാധികാരനിരൂപണം, ക്രിസ്തുമതച്ഛേദനം തുടങ്ങിയ കൃതികളും ശ്രദ്ധിക്കുക. അയ്യങ്കാളിയിൽ ശക്തമായ സ്വാധീനം ചെലുത്തിയ സദാനന്ദ സ്വാമികൾ, ശുഭാനന്ദ ഗുരുദേവൻ, ആഗമാനന്ദ സ്വാമികൾ എന്നിവരെല്ലാം ഇത് തന്നെയാണ് ചെയ്തത്.
സനാതനധർമ്മം, ശ്രീ നാരായണധർമ്മം, ഗുരുദേവ ജീവചരിത്രങ്ങൾ, കൃതികൾ, നവോത്ഥാനചരിത്രം എന്നിവയുടെ പഠനഗവേഷണങ്ങൾക്ക് സമയം ലഭിക്കാത്ത ആധുനിക പാർട്ടിനേതാക്കൾക്ക് ഈ വിഷയങ്ങളെക്കുറിച്ച് ശരിയായ ധാരണയുണ്ടാകണമെന്നില്ല. അവർ ശ്രീ നാരായണഗുരുവിനെ “ഹിന്ദുധർമ്മവിരുദ്ധനാക്കാനും ” “നിരീശ്വരനാക്കാനും “വരെ മടിക്കില്ല. അതാണല്ലോ ഗുരുദേവൻ സനാതനധർമ്മത്തെ ചോദ്യം ചെയ്തു, ധിക്കരിച്ചു, വെല്ലുവിളിച്ചു എന്നൊക്കെ പരസ്യമായി പറയുന്നത്?! എന്നാൽ ഇവർ പറയുന്നതുപോലെയായിരുന്നില്ല ശ്രീ നാരായണഗുരുവിനെ ഇ എം എസ് വിലയിരുത്തിയത്. വിയോജനത്തോട് കൂടിയാണെങ്കിലും ശ്രീനാരായണഗുരുവിനെ “ ആർഷസന്ദേശവക്താവെന്നാണ് “ അദ്ദേഹം വിശേഷിപ്പിച്ചത്. അത് അടുത്ത ലേഖനത്തിൽ സൂചിപ്പിക്കാം
(തുടരും)