Member   Donate   Books   0

മിഷനറിമാരേ, ക്രിസ്തുവിന്റെ പേരിൽ ഹിന്ദുമതത്തെ നിന്ദിക്കുന്നത് നിർത്തുക

AVS

മതപരിവർത്തനം എന്ന ലക്ഷ്യത്തോടെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിൻ്റെയും മൂടുപടമണിഞ്ഞ് നമുക്കിടയിൽ പല രീതിയിൽ പ്രവർത്തിക്കുന്ന ചില മിഷനറിമാരും പാസ്റ്റർമാരും, പുരോഹിതരും ഉണ്ട്. സനാതനധർമ്മത്തെ പരിഹസിക്കുവാനും അതിനായി കള്ളങ്ങൾ പ്രചരിപ്പിക്കുവാനും ഇവർ എന്നും തയ്യാറായിരുന്നു.ഇവർക്കെതിരെ ശ്രീ വിവേകാനന്ദ സ്വാമികൾ പറഞ്ഞത് മറക്കാതിരിക്കുക.
( പുസ്തകം:ഉത്തിഷ്ഠഭാരത അഥവാ ഹിന്ദുരാഷ്ട്രത്തോടുള്ള ആഹ്വാനം
മിഷനറിമാരേ, ക്രിസ്തുവിന്റെ പേരിൽ ഹിന്ദുമതത്തെ നിന്ദിക്കുന്നത് നിർത്തുക
PAGE 142,143,144)
 
“മിഷനറിമാരേ, ക്രിസ്തുവിന്റെ പേരിൽ ഹിന്ദുമതത്തെ നിന്ദിക്കുന്നത് നിർത്തുക”
മിഷനറിമാരേ, ക്രിസ്തുവിന്റെ പേരിൽ ഹിന്ദുമതത്തെ നിന്ദിക്കുന്നത് നിർത്തുക
ഞാൻ ഏതെങ്കിലുമൊരു മതത്തിനെതിരാണ് എന്നുള്ളത് സത്യമല്ല. ഭാരതത്തിലെ ക്രിസ്ത്യൻ മിഷനറിമാരോട് എനിക്ക് വൈരമുണ്ടെന്നുള്ളതും അതുപോലെ അസത്യമാണ്. എന്നാൽ അവർ അമേരിക്കയിൽ പണം പിരിക്കാൻ കൈക്കൊള്ളുന്ന ചില രീതികളോടു എനിക്കു പ്രതിഷേധമുണ്ട്. ഗംഗാനദിയിലെ മുതലകളുടെ വായിൽ കുഞ്ഞുങ്ങളെ വലിച്ചെറിയുന്ന ഹിന്ദുമാതാവിന്റെ പടങ്ങൾ ബാലപാഠപുസ്തകങ്ങളിൽ കൊടുത്തു കാണുന്നു. അതിന്റെ അർഥമെന്ത് ? കൂടുതൽ അനുഭാവമുള്ളവരാക്കുവാനും പണം നേടാനും വേണ്ടി അമ്മയെ കറുത്തനിറത്തിലും കുഞ്ഞിനെ വെളുത്ത നിറത്തിലും ചിത്രീകരിച്ചുകാണുന്നു.
ശത്രുവിനെ ഉപദ്രവിക്കുന്ന പ്രേതമായിത്തീർക്കാൻ വേണ്ടി ഭാര്യയെ മരക്കാലിൽകെട്ടി സ്വന്തം കൈകൊണ്ട് തീ കൊളുത്തുന്ന ഭർത്താവിന്റെ പടങ്ങൾ വരച്ചു കാണിക്കുന്നതിന്റെ ഉദ്ദേശ്യമെന്ത് ? മനുഷ്യജീവികളെ അരച്ചുകൊല്ലുന്ന രഥങ്ങളുടെ ചിത്രങ്ങൾ കാണിക്കുന്നതെന്ത്? കഴിഞ്ഞദിവസം കുട്ടികൾക്കുവേണ്ടി ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. അതിൽ ഒരു മാന്യന്റെ കൽക്കത്താസന്ദർശനത്തെക്കുറിച്ചുള്ള വിവരണമുണ്ട്. കൽക്കത്തയിലെ തെരുവീഥിയിൽ മതഭ്രാന്തന്മാരുടെ മേലേക്കൂടി ഓടുന്ന ഒരു രഥം താൻ കണ്ടുവെന്ന് ലേഖകൻ പറയുന്നു. ഭാരതത്തിലെ ഓരോ ഗ്രാമത്തിലും കൊച്ചുകുഞ്ഞുങ്ങളുടെ എല്ലുകൾ കൊണ്ട് നിറഞ്ഞ ഓരോ കുളമുണ്ടെന്ന് ഈ മാന്യന്മാരിലൊരുവൻ മെംഫസിൽ വെച്ച് പ്രചാരം ചെയ്യുന്നത് ഞാൻ കേട്ടിട്ടുണ്ട്. (മദിരാശിയിലെ സ്വാഗതത്തിനുള്ള മറുപടിയിൽ നിന്ന്)

ഹിന്ദുക്കൾ നീചരും നികൃഷ്ടരും ലോകത്തിൽ വെച്ചേറ്റവും ബീഭത്സരായ പിശാചുക്കളുമാണെന്ന് ഓരോ ക്രിസ്ത്യാനികുട്ടിയേയും കൊണ്ട് വിളിപ്പിക്കാൻ വേണ്ടുവോളം ക്രിസ്തുവിന്റെ ഈ അനുയായികളേ ഹിന്ദുക്കൾ എന്തുചെയ്തു? ഞായറാഴ്ചതോറുമുളള പള്ളിക്കൂടത്തിൽ കൂടി ഓരോ കുട്ടിയേയും പഠിപ്പിക്കുന്നത് ക്രിസ്ത്യാനിയല്ലാത്ത ഏവനെയും പ്രത്യേകിച്ച് ഹിന്ദുക്കളെ വെറുക്കാനാണ്. ഉദ്ദേശ്യം അവർ ചെറുപ്പം മുതൽക്കേ പണം മിഷനറിമാർക്ക് കൊടുക്കണമെന്നതാണ്.

സത്യത്തിനുവേണ്ടിയല്ലെങ്കിലും സ്വന്തം കുട്ടികളുടെ സദാചാരത്തിനു വേണ്ടിയെങ്കിലും ക്രിസ്ത്യൻ മിഷനറിമാർ പ്രവർത്തനങ്ങൾ അനുവദിച്ചുകൂടാത്തതാണ്. അങ്ങനെയുള്ള കുട്ടികൾ നിർദയരും നിഷ്ഠൂരരുമായ സ്ത്രീകളും പുരുഷന്മാരുമായി വളർന്നുവെങ്കിൽ അദ്ഭുതമെന്ത്? നിത്യനരകത്തിലെ യാതനകൾ, അവയുടെ സർവഭയങ്കാരിതയോടുകൂടി ഒരുപദേശിക്ക് എത്രകണ്ട് പൊക്കിക്കാണിക്കുവാൻ കഴിയുമോ അത്രകണ്ട് ഉയർന്ന സ്ഥാനമാണ് അദ്ദേഹത്തിന് പഴമക്കാർക്കിടയിൽ കിട്ടുക. പ്രബോധക പ്രസംഗങ്ങൾ എന്നിവിടെ പറയപ്പെടുന്നവ കേട്ടതിന്റെ ഫലമായി എന്റെ ഒരു സുഹൃത്തിന്റെ വേലക്കാരിയെ ഭ്രാന്താലയത്തിലേക്കയക്കേണ്ടിവന്നു. നരകത്തേയും നരകയാതനയേയും കുറിച്ചുള്ള പ്രബോധനം അവൾക്ക് ദഹിച്ചില്ല. ഹിന്ദുമതത്തിനെതിരായി മദിരാശിയിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വീണ്ടും നോക്കുക, ക്രിസ്തുമതത്തിനെതിരായി ഒരു ഹിന്ദു അപ്രകാരമൊരു വരി എഴുതിപ്പോയാൽ മിഷനറിമാർ അതിനെതിരായി തീയും വാളുമെടുക്കും.

എന്റെ നാട്ടുകാരേ, ഒരു കൊല്ലത്തിലേറെ ഞാൻ ഈ നാട്ടിൽ തന്നെ പാർത്തുവരികയാണ്. ഇവിടുത്തെ സമുദായത്തിന്റെ ഏതാണ്ടെല്ലാ മൂലകളും എനിക്കു കാണാൻ കഴിഞ്ഞിട്ടുണ്ട്. കാര്യങ്ങൾ ഒത്തുനോക്കി ഞാൻ നിങ്ങളോട് പറയുകയാണ്, മിഷനറിമാർ ലോകത്തോട് പറയുംപോലെ നമ്മൾ പിശാചുക്കളോ, അവർ സ്വയമവകാശപ്പെടും പോലെ ദൈവദൂതന്മാരോ അല്ല. ശിശുഹത്യ, അസാന്മാർഗികത, ഹിന്ദു വിവാഹസമ്പ്രദായത്തിലെ ദോഷങ്ങൾ എന്നിവയെക്കുറിച്ച് മിഷനറിമാർ എത്രയും കുറച്ച് സംസാരിക്കുന്നുവോ അത്രയുമവർക്കുനന്ന്. ഹിന്ദു സമുദായത്തെക്കുറിച്ച് മിഷനറിമാർ വരച്ചുകാട്ടുന്ന സങ്കല്പചിത്രങ്ങളെ വെളിച്ചമായി മാറ്റുന്ന യഥാർഥ ചിത്രങ്ങൾ ചില നാടുകൾക്ക് കാട്ടാനുണ്ടാകാം. എന്നാൽ ശമ്പളം പറ്റുന്ന നിന്ദകനാവുകയല്ല എന്റെ ജീവിതോദ്ദേശ്യം. ഹിന്ദുസമുദായം പരിപൂർണമാണെന്ന് ഞാൻ അവകാശപ്പെടുന്നില്ല. അതിൽ കടന്നുകൂടിയ ദോഷങ്ങളെക്കുറിച്ചും അനവധി കൊല്ലക്കാലം നീണ്ടുനിന്ന ദുരിതങ്ങളുളവാക്കിയ തിന്മകളെക്കുറിച്ചും എനിക്കുള്ളത്ര ബോധം മറ്റാർക്കുമില്ല.

വിദേശമിത്രങ്ങളേ, ആത്മാർഥമായ അനുകമ്പയോടുകൂടി സഹായിക്കാനാണ്, നശിപ്പിക്കാനല്ല നിങ്ങൾ വരുന്നതെങ്കിൽ, നിങ്ങൾക്ക് സർവവിധഭാവുകങ്ങൾ. അല്ല നെടുനീളെ വീണുകിടക്കുന്ന ഒരു ജനതയുടെ തലയിൽ ഇടതടവില്ലാതെ, സ്ഥാനത്തും അസ്ഥാനത്തും ശകാരം ചൊരിഞ്ഞ് സ്വന്തം രാഷ്ട്രത്തിന്റെ സാന്മാർഗിക മേന്മ വിജയപൂർവം സ്ഥാപിച്ചെടുക്കാനാണ് ഭാവമെങ്കിൽ, ഞാൻ നിങ്ങളോട് തുറന്നുപറയട്ടെ. ഏതു നീതിന്യായബോധത്തോടുകൂടി താരതമ്യപ്പെടുത്തിനോക്കിയാലും മറ്റെല്ലാലോകരാഷ്ട്രങ്ങളുടെയുമിടയിൽ സാന്മാർഗികജനത എന്ന നിലക്ക് ഹിന്ദു തലയെടുപ്പോടുകൂടി നില്ക്കും.”

മിഷണറിമാരുടെ ഹിന്ദുധർമ്മവിമർശനത്തെപ്പറ്റി
“ഞാനൊരുകാര്യം നിങ്ങളോട് പറയാം. നിർദയമായ വിമർശനമല്ല ഞാനുദ്ദേശിക്കുന്നത്. നിങ്ങളെന്തു ചെയ്യാൻ വേണ്ടി ആളുകൾക്ക് പഠിപ്പും പരിശീലനവും വസ്ത്രവും ശമ്പളവും കൊടുക്കുന്നു? എന്റെ നാട്ടിൽ വന്ന് എന്റെ പൂർവികന്മാരെയും മതത്തെയും ശപിക്കാനും ശകാരിക്കാനുമോ? അവർ ഒരു ക്ഷേത്രത്തിന്റെ അടുത്തുചെന്നു പറയുന്നു. വിഗ്രഹാരാധകരായ നിങ്ങൾ നരകത്തിൽ പോകുമെന്ന്, എന്നാൽ മുഹമ്മദീയരോട് അത് പറയാൻ അവർക്ക് ചങ്കൂറ്റമില്ല, വാള് പുറത്തുവരും. എന്നാൽ ഹിന്ദു വളരെ സൗമ്യനാണ്. അയാൾ പുഞ്ചിരിയോടെ കടന്നുപോകുന്നു. പറയുന്നു. വിഡ്ഢികൾ പറയട്ടെ, അതാണ് മനോഭാവം.
എന്നാൽ വിമർശിക്കാനും ദുഷിക്കാനും ആളുകളെ അഭ്യസിപ്പി ക്കുന്നവരേ നിങ്ങളെ ഞാൻ ഏറ്റവും അനുകമ്പയുള്ള ഉദ്ദേശ്യത്തോടു കൂടി തെല്ലൊന്നു വിമർശിച്ചു തുടങ്ങിയാൽ നിങ്ങൾ ചുളിഞ്ഞു നിലവിളിക്കുന്നു. ഞങ്ങളെ തൊടരുത്, ഞങ്ങൾ അമേരിക്കക്കാരാണ്.
ഡെറ്റ് റോയ്റ്റ് പ്രസംഗത്തിൽ നിന്ന് (Complete Works, Vol. VII)

ഞങ്ങൾ ലോകത്തിലുള്ള എല്ലാ ജനങ്ങളെയും ശപിക്കുന്നു. ദുഷിക്കുന്നു. മറ്റെന്തും പറയുന്നു. ശരിതന്നെ, എന്നാൽ ഞങ്ങളെ തൊടരുത്. ഞങ്ങൾ തൊട്ടാവാടികളാണ്.

നിങ്ങളിഷ്ടം പോലെ എന്തും ചെയ്തുകൊൾക. എന്നാലൊപ്പം തന്നെ ഞാൻ നിങ്ങളോട് ഒന്നു പറയട്ടെ. ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾക്ക് സംതൃപ്തിയുണ്ട്. ഒരു കാര്യത്തിൽ ഞങ്ങൾ മെച്ചപ്പെട്ടവരാണ്. ഞങ്ങളൊരിക്കലും കുട്ടികളെ അമ്മാതിരി ഭയങ്കര അനർഥങ്ങൾ വിഴുങ്ങാൻ പഠിപ്പിക്കാറില്ല. നിങ്ങളുടെ ഉപദേശികൾ ഞങ്ങളെ വിമർശിക്കുമ്പോൾ അവരോർക്കട്ടെ സമ്പൂർണഭാരതം ഉയർന്നെഴുന്നേറ്റ് ഹിന്ദു സമുദ്രത്തിനടിയിലെ എല്ലാ ചെളിയും വാരിയെടുത്ത് പാശ്ചാത്യരാജ്യങ്ങളുടെ നേർക്ക് വലിച്ചെറിഞ്ഞാൽ അത് നിങ്ങൾ ഞങ്ങളോട് കാണിക്കുന്നതിന്റെ അണുഭാഗം പോലും ആവുന്നില്ല. അതും എന്തിനുവേണ്ടി? ആരെയെങ്കിലും മതംമാറ്റാൻ ഞങ്ങൾ ഒരു മിഷനറിയെ ഏപ്പോഴെങ്കിലും അയച്ചിട്ടുണ്ടോ? ഞങ്ങൾ നിങ്ങളോട് പറയുന്നു, നിങ്ങളുടെ മതത്തിന് സ്വാഗതം. എന്നാൽ എനിക്ക് എന്റേതുവെച്ചിരിക്കാൻ അനുവാദം തരിക.
നിങ്ങൾ നിങ്ങളുടെ മതത്തെ ആക്രാമകമെന്നു വിളിക്കുന്നു. നിങ്ങൾ ആക്രാമകരാണ്. എന്നാൽ എത്രപേരെ നേടിയെടുത്തു? ലോകത്തിൽ ആറിലൊരാൾ വീതം ബുദ്ധമതക്കാരനായ ചൈനക്കാരനാണ്. പിന്നെയുമുണ്ട്, ജപ്പാൻ, ടിബറ്റ്, റഷ്യ, സൈബീരിയ, ബർമ, സയാം എന്നീ രാജ്യങ്ങൾ. ഞാൻ പറയുന്നത് നിങ്ങൾക്ക് രുചികരമായിരിക്കില്ല. എന്നാൽ ഈ ക്രിസ്ത്യൻ സദാചാരവും കാത്തോലിക്കാപള്ളിയും അവരിൽ നിന്നുണ്ടായതാണ്. അതെങ്ങനെ സംഭവിച്ചു? ഒരുതുള്ളി ചോരചിന്താതെ! നിങ്ങളുടെ ഈ ഭള്ളു പറയലും വീമ്പിളക്കലും പോകട്ടെ. എവിടെയാണ് നിങ്ങളുടെ ഈ ക്രിസ്തുമതം വാളുകൊണ്ടല്ലാതെ ജയിച്ചിരിക്കുന്നത്? ലോകത്തിൽ ഒരു സ്ഥലം കാണിച്ചുതരിക. ക്രിസ്തുമതത്തിന്റെ ചരിത്രത്തിൽ ആകെക്കൂടി ഒന്നേ ഒന്ന്, രണ്ടുവേണ്ട. നിങ്ങളുടെ പിതാമഹന്മാരെ മതം മാറ്റിയതെങ്ങനെയാണെന്ന് എനിക്കറിയാം. അവർ ഒന്നുകിൽ മതം മാറേണ്ടിവന്നു, അല്ലെങ്കിൽ കൊല്ലപ്പെട്ടു. അത്രമാത്രം “