Skip to content

ഗുരുദേവൻ്റെ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമായില്ലെന്ന് ഇ എം എസ് !

  • by

ലേഖനം - 7

ശ്രീനാരായണഗുരുവിനെ സംബന്ധിച്ച
ഇ. എം. എസിൻ്റെ വീക്ഷണങ്ങൾ നാം ചർച്ച ചെയ്യുകയാണ്.

ഇ എം എസിൻ്റെ ഈ നിലപാടുകൾ തന്നെയാണ് പാർട്ടി നേതാക്കൾ പിന്നീട് സ്വാഭാവികമായും സ്വീകരിച്ചത്. അതുകൊണ്ടാണ് അവ ഇന്നും ചർച്ച ചെയ്യേണ്ടി വരുന്നത്. ഈ കാഴ്ചപ്പാടിലെ പിഴവുകൾ ചൂണ്ടിക്കാട്ടുക എന്നതാണ് ഈ ലേഖനങ്ങളുടെ ഉദ്ദേശം.

ശ്രീ നാരായണഗുരുവിൻ്റെ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമായില്ല ! ഇ എം എസ്.
ഇ എം എസ് എഴുതുന്നു.

“ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും അടിത്തറയാണ് സ്വാമികളിട്ടതെങ്കിലും, അവയുടെ മീതെ ഉയർന്നുവന്നത് സാമൂഹ്യസമത്വമെന്ന കെട്ടിടമാണ്; അദ്ധ്യാത്മികചിന്തയുടെ വിത്താണദ്ദേഹം പാകിയതെങ്കിലും, മുളച്ചുവന്നത് സാമൂഹ്യ-രാഷ്ട്രീയാവകാശവാദമാണ്; ആർഷസംസ്കാരത്തിന്റെ സന്ദേശമാണദ്ദേഹം പ്രചരിപ്പിച്ചതെങ്കിലും, അത് ശ്രോതാക്കളുടെ ചെവിയിൽ ചെന്നലച്ചത് “സ്വാതന്ത്ര്യം, സമത്വം, സാഹോദര്യ” മെന്ന പാശ്ചാത്യ- നവീനസന്ദേശമായിട്ടാണ്.“ (കേരളം മലയാളികളുടെ മാതൃഭൂമി & കേരളചരിത്രം മാർക്സിസ്റ്റ് വീക്ഷണത്തിൽ പേജ് 193, 194)

ഇ എം എസിൻ്റെ ഈ പരാമർശം സദയം മനസിരുത്തി വായിക്കുക. ഈ വാക്യങ്ങളിലൂടെ അദ്ദേഹം അർത്ഥമാക്കുന്നത് എന്താണ്?

1. ശ്രീ നാരായണഗുരുദേവൻ ക്ഷേത്രങ്ങൾ മഠങ്ങൾ എന്നിവയുടെ അടിത്തറയിട്ടു ‘എന്നാൽ ‘ ഉയർന്നുവന്നത് സാമൂഹ്യസമത്വമന്ദിരം!
2.അദ്ദേഹം ആദ്ധ്യാത്മചിന്തയുടെ വിത്ത് പാകി, ‘പക്ഷേ ‘ മുളച്ചത് സാമൂഹ്യ രാഷ്ടീയാവകാശവാദം!
3. ഗുരുദേവൻ ആർഷസംസ്കാരസന്ദേശം പ്രചരിപ്പിച്ചു ‘എങ്കിലും’ കേൾവിക്കാരുടെ ചെവിയിലെത്തിയത് സ്വാതന്ത്ര്യ-സമത്വ- സാഹോദര്യമെന്ന നവീനാശയങ്ങൾ!

ഗുരുദേവൻ വിചാരിക്കാത്ത രീതിയിൽ കാര്യങ്ങൾ സംഭവിച്ചുവെന്നോ, അദ്ദേഹത്തിൻ്റെ ഉദ്ദേശം ശരിയായിരുന്നില്ല അവ തെറ്റി അല്ലെങ്കിൽ ലക്ഷ്യം യാഥാർത്ഥ്യമായില്ല എന്നോ ആണ് ഇവ വായിക്കുമ്പോൾ തോന്നുക. ഗുരുദേവസന്ദേശത്തിനും ആർഷദർശനത്തിനും വിരുദ്ധവും നവീനവുമാണ് സ്വാതന്ത്ര്യ -സമത്വ- സാഹോദര്യ ചിന്തകൾ എന്നും വ്യംഗ്യമായ ധ്വനിയുണ്ട്. ‘പക്ഷേ ‘, ‘എന്നാൽ ‘, ‘എങ്കിലും ‘ പ്രയോഗങ്ങൾ നോക്കൂ! ഭാഷാപണ്ഡിതനും, പദങ്ങൾ, വാക്യങ്ങൾ, ശൈലികൾ, ഉദാഹരണങ്ങൾ, ചിഹ്നങ്ങൾ എന്നിവ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന കാര്യത്തിൽ ശ്രദ്ധാലുവും ആയിരുന്ന ഇ എം എസിന് അബദ്ധമോ വ്യാകരണപ്പിഴവോ പറ്റിയെന്ന് കരുതാനാകില്ല. നിരീശ്വരവാദപ്രത്യയശാസ്ത്ര പ്രതിബദ്ധതയായിരിക്കണം ശ്രീ നാരായണഗുരുവിനെ തരം താഴ്ത്താൻ ഇത്തരം പ്രയോഗങ്ങൾ സമൃദ്ധമായി അദ്ദേഹം ഉപയോഗിക്കുന്നത്.

ഇ എം എസും ആധുനികനേതാക്കളും!

സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ ആശയങ്ങൾ ഭാരതത്തിലോ സനാതനധർമ്മത്തിലോ ശ്രീ നാരായണ ഗുരുവിൻ്റെ ദർശനങ്ങളിലോ ഉണ്ടായിരുന്നില്ല, അവ പാശ്ചാത്യമാണ്, നവീനമാണ് എന്നാണ് പരോക്ഷമായി ഇ എം എസ് പ്രസ്താവിക്കുന്നത്.

ഇപ്പോഴുള്ള ചില പാർട്ടിനേതാക്കൾ ഇ എം എസിൻ്റെ മൃദുവിമർശനത്തിനപ്പുറം കടന്ന് സനാതനധർമ്മത്തെ നികൃഷ്ടമായി വിമർശിക്കുന്നു. സനാതനധർമ്മത്തെ ‘അശ്ലീല’മെന്ന് വിളിക്കുന്നത് സി പി എമ്മിൻ്റെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറിയാണ്!

ആർഷഭാരതസംസ്കാരത്തെ ‘ആഭാസം’ എന്ന് മുദ്രകുത്തി പരിഹസിക്കുന്നതിലാണ് ചിലർക്ക് താല്പര്യം.!

പക്ഷേ ശ്രീനാരായണഗുരുവിൻ്റെ കാര്യത്തിൽ ഒരു മലക്കംമറിച്ചിൽ ഉണ്ടായി. ഗുരുദേവൻ്റെ പ്രസക്തിയും പ്രാധാന്യവും അംഗീകരിക്കാതിരിക്കാനാവാത്ത സാഹചര്യം ഉണ്ടായിരിക്കുന്നു. അതിനാൽ അവിടെ നിലപാട് അല്പം മയപ്പെടുത്തി. “ഗുരുദേവൻ നല്ല വ്യക്തി, എന്നാൽ അദ്ദേഹം പ്രതിനിധാനം ചെയ്ത സനാതനധർമ്മം വളരെ മോശം” എന്ന രീതിയിലാണ് ഇപ്പോൾ വ്യാപകമായി പ്രചാരണങ്ങൾ സംഘടിപ്പിക്കുന്നത്.

”തികഞ്ഞ ഹിന്ദു”, “ആർഷസന്ദേശപ്രചാരകൻ “ എന്നൊക്കെ ഇ എം എസ് വിളിച്ച ഗുരുദേവനെ “ സനാതനധർമ്മത്തെ നിഷേധിച്ച ഹിന്ദു വിരുദ്ധനാക്കി “ ചിത്രീകരിക്കുന്നു!

എന്നാൽ എല്ലാ നേതാക്കളും അങ്ങനെയാണെന്ന് പറയാനാവില്ല. ആർ എസ് എസ് വിരോധത്തിൻ്റെ പേരിൽ സനാതനധർമ്മത്തെ വിമർശിക്കുന്നത് ശരിയല്ല എന്ന നിലപാടാണ് മുൻ മന്ത്രി ജി സുധാകരൻ കഴിഞ്ഞ ദിവസം പരസ്യമായി പ്രകടിപ്പിച്ചത്.

ഉപനിഷത് ദർശനങ്ങളിലെ മഹത്തായ സനാതനകാഴ്ചപ്പാട് തിരുത്താനും വെള്ളം ചേർക്കുവാനും ശ്രമിച്ചത് ബ്രാഹ്മണമേധാവിത്വശക്തികളാണെന്ന് മാമൂൽവാദശക്തികൾ ) അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “സനാതനധർമ്മം എന്ന് കേട്ടാലുടനെ ആർ എസ് എസ് – ബി ജെ പിയാണെന്ന് കരുതരുത്. അത് മതങ്ങൾക്ക് മുമ്പുണ്ടായതാണ് “ “ഗുരു-ഗാന്ധി സമാഗമ ശതാബ്ദി പരിപാടി “യിൽ പങ്കെടുക്കവേയാണ് അദ്ദേഹം ഈ അഭിപ്രായം പങ്ക് വച്ചത്. അദ്ദേഹം പറഞ്ഞതിനോടെല്ലാം യോജിക്കാനാവില്ലെങ്കിലും മതങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് ഉണ്ടായ ദർശനമാണ്, മഹത്തായദർശനങ്ങളുള്ള മാറ്റമില്ലാത്ത ധർമ്മമാണ്, സനാതനധർമ്മം എന്ന വിലയിരുത്തലിനെ സ്വാഗതം ചെയ്യുന്നു. ഇത് പാർട്ടി സംസ്ഥാനസെക്രട്ടറിക്കും കൂട്ടർക്കുമുള്ള ഉചിതമായ മറുപടിയായി മാറി!

ജി.സുധാകരൻ ഇന്ത്യാ പാക് വിഭജനത്തെ എതിർത്തു പ്രസംഗിച്ചതിനേയും സ്വാഗതം ചെയ്യേണ്ടതാണ്. വിഭജനം ഉണ്ടാകാതിരുന്നെങ്കിൽ ഭാരതം ലോകത്തിലെ വൻശക്തിയായി മാറുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലീംലീഗിൻ്റെ വിഭജനവാദത്തെ അനുകൂലിച്ച് ഭാരതത്തെ പതിനാറ് രാജ്യങ്ങളായി വിഭജിക്കണമെന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ നിലപാട് തള്ളിക്കളയാനും ചിന്തിക്കുന്ന നേതാക്കൾ രംഗത്തെത്തുന്നു!

ഇ എം എസിൻ്റെ പരാമർശത്തിലേക്ക് തന്നെ വരാം.

(1)1. ശ്രീ നാരായണഗുരുദേവൻ ക്ഷേത്രങ്ങൾ മഠങ്ങൾ എന്നിവയുടെ അടിത്തറയിട്ടു ‘എന്നാൽ ‘ ഉയർന്നുവന്നത് സാമൂഹ്യസമത്വമന്ദിരം!- ഇ.എം.എസ്
“സാമൂഹ്യസമത്വമന്ദിരനിർമ്മാണം’ ഗുരുവിൻ്റെ ലക്ഷ്യമായിരുന്നില്ലേ?

എന്നാൽ സത്യമെന്താണ്? അരുവിപ്പുറം പ്രതിഷ്ഠയിൽത്തന്നെ
(1888) “ജാതിഭേദം മതദ്വേഷമില്ലാതെ സർവ്വരും സോദരത്വേന “ ജീവിക്കുന്ന സമത്വസുന്ദരമായ ലോകം അദ്ദേഹം ലക്ഷ്യമാക്കിയിരുന്നു.
കളവംകോടം ക്ഷേത്ര ഭിത്തിയിൽ “നരനും നരനും തമ്മിൽ സാഹോദര്യമുദിക്കണം. അതിന് വിഘ്നമായതെല്ലാം ഇല്ലാതാകണം” എന്നെഴുതി വച്ചതും ഗുരുദേവൻ തന്നെ!
ഗുരുദേവൻ്റെ പ്രവർത്തനങ്ങൾ, കൃതികൾ എന്നിവ പരിശോധിച്ചാൽ ഇത് തെളിയിക്കുന്ന നൂറുകണക്കിന് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനാകും.

സനാതനധർമ്മത്തിലെ സ്വാതന്ത്ര്യസമത്വസാഹോദര്യസിദ്ധാന്തങ്ങൾ
ആർഷസന്ദേശത്തിൻ്റെ തന്നെ സഹജഭാവമായിരുന്നു. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, സാമൂഹ്യ രാഷ്ട്രീയാവകാശം,നവോത്ഥാനം തുടങ്ങിയ ചിന്തകൾ നവീനവും പാശ്ചാത്യവുമാണെന്ന് ഇന്നും വാദിക്കുന്നവരുടെ കണ്ണുകൾ തുറപ്പിക്കുന്ന ചില ഉദാഹരണങ്ങൾ കൂടി പറയാം.

സമത്വദർശനം ആദ്ധ്യാത്മികാചാര്യ ന്മാരുടെ പൈതൃകം!
ശ്രീനാരായണഗുരുവിൻ്റെ മാത്രമല്ല സനാതനധർമ്മത്തിൻ്റെയും ആദ്ധ്യാത്മികാചാര്യന്മാരുടെയും പാരമ്പര്യമായിരുന്നു, സമത്വസാഹോദര്യ വീക്ഷണം.

സനാതനധർമ്മത്തിലെ സമത്വദർശനം

മനുഷ്യർ എല്ലാവരും ഒന്നാണെന്ന നിലപാടാണ് സമത്വദർശനം. എന്നാൽ ഈശ്വരനും മനുഷ്യനും മാത്രമല്ല ജീവികളും പ്രപഞ്ചവും തമ്മിലുള്ള അടിസ്ഥാനപരമായ ഏകത്വത്തെ ചൂണ്ടിക്കാട്ടുന്ന ദർശനമാണ് അദ്വൈതദർശനം എന്ന അഭേദദർശനം. എത്രയോ തെളിവുകൾ!

സമത്വദർശനത്തിൻ്റെ പാരമ്യം

സനാതനധർമ്മത്തിൻ്റെ ഈശ്വരദർശനത്തിലെ അവിഭാജ്യഘടകങ്ങളാണ് ഏകേശ്വരദർശനം, സർവ്വവ്യാപിസിദ്ധാന്തം, സർവ്വാന്തര്യാമിതത്വം, അദ്വൈതദർശനം (അഭേദദർശനം), ജീവബ്രഹ്മൈക്യദർശനം എന്നിവ. ഇവ അടിസ്ഥാനദർശനങ്ങളാണ്. ഈ തത്വങ്ങൾ ഒഴിവാക്കിയാൽ സനാതനധർമ്മമില്ല എന്നർത്ഥം. ഈ സിദ്ധാന്തങ്ങൾ മുന്നോട്ട് വയ്ക്കുന്ന ജീവിതവീക്ഷണത്തിൻ്റെ പ്രത്യേകതകൾ എന്താണെന്ന് മനസിലാക്കാം.

1. മനുഷ്യരെല്ലാം ഒന്ന്.
2.മാനവസമത്വത്തിനപ്പുറം,ജീവബ്രഹ്മൈക്യദർശനം തന്നെ സനാതനധർമ്മം മുന്നോട്ടുവയ്ക്കുന്നു.
മനുഷ്യൻ മാത്രമല്ല ജീവികളിൽ പോലും ഈശ്വരചൈതന്യം – സർവ്വാന്തര്യാമിയായി (ആത്മാവ്) അടിസ്ഥാന തലത്തിൽ കുടികൊള്ളുന്നു.
3. പ്രപഞ്ചം പോലും ഈശ്വരീയശക്തിയുടെ പ്രകടനം, അവയിലും സർവ്വവ്യാപിയായി (ബ്രഹ്മം) ഈശ്വരൻ ആത്യന്തികമായി നിറഞ്ഞിരിക്കുന്നു.
ഈ സിദ്ധാന്തങ്ങൾ മനുഷ്യരുമായി മാത്രമല്ല എല്ലാ ജീവികളും, പ്രപഞ്ചവും ഈശ്വരനും (പരബ്രഹ്മവും) തമ്മിലുള്ള അഭേദ്യബന്ധം പ്രഖ്യാപിക്കുന്നു.
1. മനുഷ്യരെല്ലാം ഒന്ന് :
മനുഷ്യരാശി ഒരു കുലം അഥവാ മാനവരെല്ലാം ഒരേ ഗോത്രം (കുലം) ആണെന്ന് സനാതനധർമ്മം പ്രഖ്യാപിക്കുന്നു. മനുഷ്യർ കശ്യപകുലത്തിൽ ഉൾപ്പെടുന്നു എന്ന രീതിയിലാണ് വൈദിക-താന്ത്രിക പദ്ധതികളിൽ സാധനാസങ്കല്പം ചെയ്യുന്നത്. അതായത് മനുഷ്യരിൽ തന്നെയുള്ള സ്വഭാവികമായ ലിംഗ-പ്രായ വ്യത്യാസങ്ങളോ, മനുഷ്യനുണ്ടാക്കിയ മത-ജാതി വർഗ-വർണ ദേശ-ഭാഷാ- രാഷ്ട്രീയ ഭേദങ്ങളോ സനാതനധർമ്മം അംഗീകരിക്കുന്നില്ല. എല്ലാവരും ഒരേ കുലത്തിൽ പിറന്നവർ.

ഈശ്വരനും ഗുരുതത്വവും ചണ്ഡാളനിലും ഉണ്ടെന്ന് മാമൂൽവാദികളെ ബോധ്യപ്പെടുത്തുവാൻ ശ്രീമദ്ശങ്കരാചാര്യർ, തൻ്റെ “മനീഷാപഞ്ചകം” എന്ന കൃതിയിലൂടെ ശ്രമിച്ചു. തന്നെത്തന്നെ കഥാപാത്രമാക്കിക്കൊണ്ടാണ് അദ്ദേഹം അത് നിർവ്വഹിച്ചത്. സമൂഹത്തിൽ അന്നു നിലനിന്നിരുന്ന ബ്രാഹ്മണ-ചണ്ഡാള വിഭജനം വേദാന്തശാസ്ത്രപ്രകാരം ശരിയല്ല എന്നും എല്ലാവരും ഒരേ ബ്രഹ്മതത്വത്തിൻ്റെ വിവിധ ആവിഷ്കാരങ്ങളാണെന്നും അദ്ദേഹത്തിൻ്റെ കൃതികൾ പ്രഖ്യാപിക്കുന്നു.

വേദം സമസ്തജീവികളേയും തുല്യമായിക്കാണുന്നുവെന്നും, വേദപഠനത്തിന് എല്ലാ മനുഷ്യർക്കും അധികാരമുണ്ടെന്നും ചട്ടമ്പിസ്വാമികൾ “വേദാധികാര നിരൂപണം” എന്ന സുപ്രസിദ്ധഗ്രന്ഥത്തിൽ പ്രമാണസഹിതം വ്യക്തമാക്കിയിട്ടുണ്ട്.
മത-ജാതി-വർഗ-വർണ-ലിംഗ-ദേശ-ഭാഷാവ്യത്യാസമില്ലാതെ എല്ലാവർക്കുമുള്ളതാണ് സനാതനധർമ്മം. അതിൻ്റെ ഒരു പര്യായം തന്നെ മാനവധർമ്മശാസ്ത്രം എന്നാണ്.

ഏകമാനവവീക്ഷണം
ഒരു ജാതി, ഒരു മതം, ഒരു മനുഷ്യൻ എന്ന ശ്രീനാരായണദർശനം സനാതനധർമ്മത്തിലെ സിദ്ധദർശനം ആയിരുന്നു.
വിവിധ നാമരൂപങ്ങളിൽ വർണ്ണിക്കുന്ന ഒരേ ഒരു ഈശ്വരനെയുള്ളൂ. അതാണ് ഏകേശ്വരദർശനം.

പരമേശ്വരൻ ആർഷഗുരുപരമ്പരകളിലൂടെ നൽകിയ മാനവധർമ്മശാസ്ത്രം അഥവാ സനാതനധർമ്മം ആണ് ‘ഒരേ ഒരു മതം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ‘ഒരേ ഒരു ജാതി’ എന്നു പറഞ്ഞാൽ അത് മാനവജാതി എന്നർത്ഥം.
ഇതേ ആശയം വ്യത്യസ്ത രീതിയിൽ വിഭിന്ന ദാർശനികർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

1. മാതാ ച പാർവ്വതീദേവീ.
പിതാ ദേവോ മഹേശ്വരാ
ബാന്ധവാ ശിവഭക്താശ്ച
സ്വദേശോ ഭുവനത്രയം – ശ്രീ ശങ്കരാചാര്യർ
(പരമേശ്വരൻ്റെ മാതൃപിതൃ ഭാവങ്ങളായ മഹേശ്വരനും പരാശക്തിയും എൻ്റെ മാതാപിതാക്കളും ലോകമെങ്ങുമുള്ള ഈശ്വരഭക്തർ ബന്ധുക്കളും സ്ഥൂല-സൂക്ഷ്മ-കാരണ ലോകങ്ങളടങ്ങുന്ന വിശ്വം എൻ്റെ സ്വദേശവുമാണ്)

2. “ഒൻ്റേ കുലം ഒരു വാത ദൈവം “- തിരുമൂലർ
(ഒരേ ഒരു ഈശ്വരൻ, ഒരേ ഒരു മാനവകുലം)

3. “ഒരു ജാതി ഒരു മതം ഒരു ദൈവം ഒരു മൊഴി ഒരു ഗോത്രം മനുഷ്യന് ” ,
“ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്, ലോകം ഒന്ന്
-അയ്യാവൈകുണ്ഠസ്വാമികൾ

4. തൈക്കാട് അയ്യാവ് എന്ന മഹാത്മാവ് ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുവിന്റെയും ഗുരുവായിരുന്നു. അദ്ദേഹം പറഞ്ഞത് “ഇന്ത ഉലകത്തിലെ ഒരേ ഒരു മതം താൻ, ഒരേ ഒരു ജാതി താൻ, ഒരേ ഒരു കടവുൾ താൻ” എന്നാണ്.

5. ഇവയുടെ തുടർച്ചയാണ് “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് “ – എന്ന ശ്രീനാരായണ ഗുരുവിൻ്റെ ഉദ്ബോധനം.

(തുടരും)