Member   Donate   Books   0

മഹർഷി ദയാനന്ദ സരസ്വതിജിയുടെ 202-ാം ജയന്തി ദിനം – Feb 12

AVS

ഇന്ന് മഹർഷി ദയാനന്ദ സരസ്വതിജിയുടെ 202-ാം ജയന്തി ദിനം! (12 ഫെബ്രുവരി 1824 – 30 ഒക്ടോബർ 1883)

മഹാനായൊരു തത്ത്വചിന്തകനും ആദ്ധ്യാത്മിക- വിദ്യാഭ്യാസ- ദേശീയ നവോത്ഥാന നായകനുമായിരുന്നു സ്വാമി ദയാനന്ദ സരസ്വതിജി.
അനാദിയായി അനസ്യൂതം പ്രവഹിച്ച വേദ വിജ്ഞാനത്തെ ആധുനിക ലോകത്തിൽ പുനരവതരിപ്പിച്ച ഋഷിവര്യൻ ആയിരുന്നു സ്വാമിജി.
‘വേദങ്ങളിലേക്ക് മടങ്ങുക’ (Back to the Vedas) എന്ന് ആഹ്വാനം ചെയ്ത അദ്ദേഹം ഹിന്ദുധർമ്മ പരിഷ്ക്കരണ പ്രസ്ഥാനമായ ആര്യസമാജത്തിന്റെ സ്ഥാപകനുമായിരുന്നു. അന്ധവിശ്വാസങ്ങളിലും ആചാരവിഭ്രാന്തിയിലും അകപ്പെട്ട് യാതന അനുഭവിച്ച സമൂഹത്തോട് ‘നിങ്ങൾക്ക് അതിശക്തമായ ഒരു അടിത്തറ ഉണ്ടെന്നും അത് ഈശ്വരദത്തമായ വേദങ്ങൾ ആണ്’ എന്നും 19-ാം നൂറ്റാണ്ടിൽ മഹർഷി ദയാനന്ദസരസ്വതി പ്രഖ്യാപിച്ചു. അതിപ്രാചീനമായ വേദാർത്ഥ പ്രക്രിയയെ പുനരാവിഷ്കരിച്ച മഹർഷി ‘നിങ്ങളുടെ നഷ്ടപ്പെട്ട ആത്മവിശ്വാസത്തെയും ഐശ്വര്യത്തെയും വീണ്ടെടുക്കാനായി വേദങ്ങളിലേക്ക് മടങ്ങൂ’ എന്ന് ആഹ്വാനം ചെയ്തു.

വേദങ്ങളുടെ ദർശനത്തെയും മനുഷ്യന്റെ വിവിധ ആശയങ്ങളെയും കർത്തവ്യങ്ങളെയും കുറിച്ച് 1875 ൽ അദ്ദേഹം രചിച്ച മഹത്തായ ഗ്രന്ഥമാണ് സത്യാർത്ഥപ്രകാശം. 1883-ൽ അതിൻ്റെ പരിഷ്ക്കരിച്ച പതിപ്പ് ഇറങ്ങി. കോടിക്കണക്കിന് ജനങ്ങളെ ഇപ്പോഴും സ്വാധീനിക്കുന്ന ശ്രേഷ്ഠകൃതികളിൽ ഒന്നാണത്. ശ്രീശങ്കരാചാര്യർക്ക് ശേഷം മത-ദാശനിക താരതമ്യ പഠനരംഗത്തുള്ള ആദ്യത്തെ കാൽവെയ്പായി സത്യാർത്ഥപ്രകാശത്തെ വിലയിരുത്തുന്നവർ ഉണ്ട്. ഹിന്ദുവിന്റെ അപചയ കാലഘട്ടത്തിൽ ഉണ്ടായ പുരാണങ്ങളെ വേദപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റാണെന്നുകണ്ട് തള്ളിക്കളയുകയും ജൈനമതം, ബുദ്ധമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നിവയെ സത്യത്തിന്റെയും യുക്തിയുടെയും ഉരകല്ലിൽ വിമർശനബുദ്ധ്യാ പഠിക്കുകയും താരതമ്യം ചെയ്യുകയും ചെയ്യുന്ന ഹിന്ദിയിലെ ആദ്യത്തെ സ്വതന്ത്ര കൃതിയാണ് സത്യാർത്ഥ പ്രകാശം.

വിഗ്രഹാരാധനയുടെ വിമർശകനായിരുന്ന സ്വാമി ദയാനന്ദ സരസ്വതിജി വൈദികമായ ആശയങ്ങളുടെയും ആരാധനാക്രമങ്ങളുടെയും പുനരുജ്ജീവനത്തിനായി പ്രവർത്തിച്ചു.
മൂലശങ്കർ തിവാരി എന്നായിരുന്നു പൂർവാശ്രമത്തിൽ അദ്ദേഹത്തിൻ്റെ പേര്. 1824-ൽ ഗുജറാത്തിൽ അംബാശങ്കറിന്റെ മകനായി ജനിച്ച അദ്ദേഹം വിഗ്രഹാരാധനയെയും അനാചാരങ്ങളെയും ചെറുപ്പം മുതലേ എതിർത്തുവന്നു.

ഇരുപത്തൊന്നാം വയസ്സിൽ വീടുവിട്ടിറങ്ങിയ മൂൽശങ്കർ കുറെക്കാലത്തെ അലച്ചിലിനൊടുവിൽ, ഉത്തർപ്രദേശിലെ മഥുരയിൽ സ്വാമി വിരജാനന്ദദണ്ഡിജിയുടെ ശിഷ്യത്വം സ്വീകരിച്ച് സ്വാമി ദയാനന്ദ സരസ്വതിയായി മാറി .

ഹിന്ദുധർമ്മത്തിൽ പിൽക്കാലത്ത് കടന്നുകൂടിയ അനാചാരങ്ങൾക്കും ദുരാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പോരാടാൻ വേണ്ടിയും തെറ്റായ മതപരിവർത്തനങ്ങൾ അവസാനിപ്പിക്കാൻ വേണ്ടിയും അദ്ദേഹം 1875- ൽ രൂപീകരിച്ച ഹിന്ദുധർമ്മ സംരക്ഷണപ്രസ്ഥാനമാണ് ആര്യസമാജം. തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും വഞ്ചിച്ചും ഹിന്ദുവിൽ നിന്ന് ഇതര മതങ്ങളിലേക്ക് മാറ്റിയ കോടാനുകോടി ജനങ്ങളെ ശുദ്ധി പ്രസ്ഥാനത്തിലൂടെ തിരിച്ചുകൊണ്ടുവരുവാൻ ആര്യസമാജത്തിന് കഴിഞ്ഞു! വേദങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകുകയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദുരാചാരങ്ങളും തുടച്ചുനീക്കുകയും ചെയ്താൽ മാത്രമേ ഹൈന്ദവ ധർമ്മത്തിൽ നവോത്ഥാനം സാധ്യമാവുകയുള്ളൂ എന്ന് വിശ്വസിച്ചാണ് സ്വാമിജി ആര്യസമാജത്തിന് തുടക്കം കുറിച്ചത്. ഏകേശ്വരദർശനം, ശരിയായ ഈശ്വരസങ്കല്പം, വേദപ്രാമാണ്യം, വേദാധിഷ്ഠിത ജീവിതം, ആചാരപരിഷ്കരണം, സ്ത്രീസ്വാതന്ത്ര്യം, സ്ത്രീവിദ്യാഭ്യാസം, അയിത്തോച്ചാടനം, സാമൂഹിക നീതി, ജാതിക്കെതിരായ യത്നങ്ങൾ എന്നിവയ്ക്കായി നിലകൊണ്ട ആര്യസമാജം ശൈശവവിവാഹം, സതി സമ്പ്രദായം, മൃഗബലി, തുടങ്ങിയവ ഇല്ലായ്മ ചെയ്യുവാനായി പ്രവർത്തിച്ചു.

സ്വാമി ദയാനന്ദസരസ്വതി സമാധിയായതിന് ശേഷം
1885 ൽ ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുന്നത്.അതിനും മുമ്പേ,
1876-ൽ സ്വരാജ് “ഇന്ത്യക്കാർക്കുള്ളത്” എന്ന സ്വാതന്ത്ര്യത്തിനുള്ള ആഹ്വാനം ആദ്യമായി നൽകിയ ദേശീയ നേതാവ് ദയാനന്ദസരസ്വതി സ്വാമികളായിരുന്നു. സ്വാമിജിയുടെ ആഹ്വാമുണ്ടായി നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ലോകമാന്യ ബാലഗംഗാധര തിലകൻ “സ്വരാജ് എൻ്റെ ജന്മാവകാശമാണ്” എന്ന് പ്രഖ്യാപിക്കുന്നത്. കോൺഗ്രസ് ആകട്ടെ, 1929 ൽ ആണ് ‘പൂർണ്ണസ്വരാജ്’ പ്രഖ്യാപിക്കുന്നത് പോലും!
യഥാർത്ഥ സ്വാതന്ത്ര്യത്തിനായുള്ള അഭിവാഞ്ചയും പോരാട്ടവീര്യവും ഭാരതീയ ജനതയിൽ നിറച്ച സന്യാസിവര്യൻ കൂടിയായിരുന്നു മഹർഷി ദയാനന്ദ സരസ്വതിജി.
“പരിശുദ്ധമായ കർമ്മം അനുഷ്ഠിക്കുകയും ഈശ്വരനെ ഉപാസിക്കുകയും ചെയ്യാതെ മൃത്യുദുഃഖത്തെ ആരും തരണം ചെയ്യുന്നില്ല” – എന്നുപദേശിച്ച
സ്വാമിജിയുടെ തൃപ്പാദങ്ങളിൽ ശത ശത പ്രണാമം!
ആദരപൂർവം,
ആർഷവിദ്യാസമാജം