Skip to content

ശ്രീകൃഷ്ണജയന്തിസന്ദേശം

  • by

ശ്രീകൃഷ്ണജയന്തിയോട് (6/9/2023)അനുബന്ധിച്ച് ആർഷവിദ്യാസമാജം സ്ഥാപകൻ ആചാര്യ ശ്രീ കെ.ആർ.മനോജ് ജി നൽകുന്ന സന്ദേശം:

ഇന്ന് ശ്രീകൃഷ്ണജയന്തി. സനാതനധർമ്മസംരക്ഷണത്തിനായി ദ്വാപരയുഗത്തിൽ അവതാരമെടുത്ത പുണ്യാത്മാവിൻ്റെ ജന്മദിനം നാടെങ്ങും വിവിധ പരിപാടികളോടെ ആഘോഷിക്കപ്പെടുന്നു.
ശ്രീകൃഷ്ണനെപ്പോലെയുള്ള മഹാത്മാക്കളെ എങ്ങനെയാണ് പൂജിക്കേണ്ടത്? “സ്വാധ്യായേന മഹർഷിഭ്യോ”- സനാതനധർമ്മം വ്യക്തമാക്കുന്നു. അധ്യയനവും അധ്യാപനവും സ്വാംശീകരണവുമാണ് സ്വാദ്ധ്യായം. മഹാന്മാരുടെ ജീവിതവും സന്ദേശവും പഠിക്കുകയും പ്രചരിപ്പിക്കുകയും കാലോചിതമായി പിന്തുടരുകയും ചെയ്താണ് അവരെ പൂജിക്കേണ്ടത് എന്ന് ഋഷികൾ വിശദീകരിക്കുന്നു. എന്നാൽ ശ്രീകൃഷ്ണൻ്റെ പുളകമണിയിക്കുന്ന ഉജ്വലവീരചരിതം ഇന്നും വേണ്ടത്ര പഠനവിഷയമായിട്ടുണ്ടോയെന്ന് സംശയമാണ്. ഇത് ശ്രീകൃഷ്ണനെ സംബന്ധിച്ച് മാത്രമല്ല അദ്ദേഹം സംരക്ഷിക്കാൻ ശ്രമിച്ച സനാതനധർമ്മത്തെപ്പറ്റിപ്പോലും കടുത്ത അജ്ഞതയാണ് ജനങ്ങൾക്കുള്ളത്.
സനാതനധർമ്മം എന്ന വാക്ക് പോലും കേൾക്കാത്ത കോടിക്കണക്കിന് ജനങ്ങളുണ്ട്, ഭാരതത്തിൽ പോലും. ഈയിടെയുണ്ടായ വിവാദത്തിൻ്റെ പേരിൽ ആണ് പലരും ഈ വാക്ക് ആദ്യമായി ശ്രവിക്കുന്നത്. നമ്മുടെ ധർമ്മത്തിൻ്റെ യഥാർത്ഥ പേര് പോലും അറിയാത്തവരോട് സനാതനധർമ്മം എന്ത്? എന്തിന്? എങ്ങനെ? സനാതനധർമ്മത്തിൻ്റെ ഈശ്വരദർശനം, ജീവിതദർശനം എന്നീ അടിസ്ഥാനകാര്യങ്ങളെപ്പറ്റിയുള്ള ചോദ്യോത്തരങ്ങൾക്കോ സംവാദത്തിനോ പ്രസക്തിയില്ലല്ലോ? അത്രമാത്രം കടുത്ത അജ്ഞതയും തെറ്റിദ്ധാരണകളുമാണ് ഈ മേഖലയിൽ നിലനിൽക്കുന്നത്.
പരമേശ്വരൻ, വിവിധ ഈശ്വരപ്രതീകങ്ങൾ -പരാശക്തി, മഹാവിഷ്ണു, ബ്രഹ്മാവ്, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ് etc ), ശ്രീരാമൻ ശ്രീകൃഷ്ണൻ അയ്യപ്പൻ തുടങ്ങിയ അവതാരങ്ങൾ- ഇവരെക്കുറിച്ച് പലർക്കും സാമാന്യധാരണപോലുമില്ലെങ്കിലും ഇവർക്കെതിരായ തെറ്റിദ്ധാരണകളും വിമർശനങ്ങളും, പരിഹാസങ്ങളും അബദ്ധകഥകളും സമൂഹത്തിൽ വ്യാപകമായി നിലനിൽക്കുന്നു. ചിലർ ഇവയൊക്കെ ബോധപൂർവ്വം പ്രചരിപ്പിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഈ വർഷത്തെ അഷ്ടമിരോഹിണിദിനം വന്നെത്തിയിരിക്കുന്നത്.
പലർക്കും ആഴമേറിയ തെറ്റിദ്ധാരണകളും വിമർശനങ്ങളുമാണ് ശ്രീകൃഷ്ണനെക്കുറിച്ചുള്ളത്. ആധികാരികമല്ലാത്ത ചില സാഹിത്യങ്ങളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം ഇന്നും ആരോപണവിധേയനായിക്കൊണ്ടിരിക്കുന്നു.
ശ്രീകൃഷ്ണൻ്റെ ജീവിതവും സന്ദേശവും രേഖപ്പെടുത്തിയ പ്രാമാണികകൃതി വ്യാസമഹാഭാരതമാണെന്നതിൽ ആർക്കും തർക്കമില്ല. ഈ ഗ്രന്ഥം അധ്യയനം ചെയ്യുമ്പോഴാണ് ശ്രീകൃഷ്ണമഹത്വം വ്യക്തമാകുക. പിൽക്കാലത്തുണ്ടായ പല പുസ്തകങ്ങളും
( പുരാണങ്ങളടക്കം) ശ്രീകൃഷ്ണൻ്റെ ജീവിതവും ദർശനവും വളച്ചൊടിച്ച് അദ്ദേഹത്തിൻ്റെ അവതാരോദ്ദേശത്തെത്തന്നെ അട്ടിമറിയ്ക്കുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം. സനാതനധർമ്മത്തെ എങ്ങനെയെങ്കിലും “ഉന്മൂലനം ചെയ്യണ”മെന്നാഗ്രഹിക്കുന്ന കുബുദ്ധികളുടെ പിന്മുറക്കാർ ഇതെല്ലാമാണ് ആയുധമാക്കുന്നത്.

കൃതയുഗത്തിൽ എത്തിയ ബദരിനാരായണൻ, ത്രേതായുഗത്തിൽ ജനിച്ച ശ്രീരാമൻ, ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണൻ എന്നിവരെല്ലാം മഹാനാരായണമഹർഷി (കാരണലോകത്തിലെ ബ്രഹ്മർഷി) യുടെ യുഗാവതാരങ്ങൾ ആയിരുന്നുവെന്ന് വ്യാസമഹാഭാരതം വ്യക്തമാക്കുന്നു. തപ: സ്വാധ്യായാദികളിൽ മുഴുകി സനാതനധർമ്മത്തിൻ്റെ അധ്യയനം,അനുഷ്ഠാനം, പ്രചാരണം എന്നീ പ്രവർത്തനങ്ങളിൽ ചരിച്ച്, ഏറെക്കുറെ നിഗൂഢമായി ജീവിച്ച മഹാത്മാവാണ് ആദിനാരായണൻ. ശ്രീരാമനും ശ്രീകൃഷ്ണനും സനാതനധർമ്മസംരക്ഷണമാണ് കർത്തവ്യമായി ഏറ്റെടുത്തത്.

സനാതനധർമ്മം, ജനത, സംസ്കൃതി, ജീവിതമൂല്യങ്ങൾ, രാഷ്ട്രം, വിജ്ഞാനങ്ങൾ എന്നിവയ്ക്കെതിരെ ഉണ്ടാകുന്ന ബാഹ്യവും ആഭ്യന്തരവുമായ വെല്ലുവിളികളെ സമൂലം (കാരണസഹിതം) പരിഹരിയ്ക്കുക, അടുത്ത തലമുറകളിലേയ്ക്ക് പകരുന്ന വിധം എന്നെന്നും പ്രസക്തമായ ഉജ്വലമാതൃകകൾ സൃഷ്ടിക്കുക എന്നിവയാണ് ധർമ്മസംരക്ഷണം എന്ന ദൌത്യത്തിൽ അടങ്ങിയിരിക്കുന്നത്.
അന്നത്തെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന എല്ലാ ഭീഷണികളെയും ചെറുത്ത് തോല്പിച്ചു എന്ന് മാത്രമല്ല, എന്നും പ്രസക്തമായ -ഭാരതീയമനസിൽ ഇന്നും പ്രോജ്വലിച്ച് നിൽക്കുന്ന – ഏറ്റവും ശ്രേഷ്ഠമായ ഭരണകൂടസങ്കല്പം -രാമരാജ്യദർശനം – പ്രായോഗികപഥത്തിലെത്തിച്ചുവെന്ന ഖ്യാതിയും ശ്രീരാമചന്ദ്രന് ലഭിച്ചു.

ശ്രീകൃഷ്ണൻ്റെ അത്ഭുതകരമായ ജീവിത കഥ ഈ പോസ്റ്റിൽ രേഖപ്പെടുത്തിയൊതുക്കുവാൻ കഴിയാത്തതാണെന്ന് ഏവർക്കുമറിയാം. കൃഷ്ണൻ ജനിയ്ക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിൻ്റെ മാതാപിതാക്കളെ അമ്മാവനായ കംസൻ കാരാഗൃഹത്തിലടച്ചു. സഹോദരങ്ങളെ അറുകൊല ചെയ്തു. ജനിച്ചത് ജയിലിൽ. അമ്മയുടെ മുലപ്പാൽ നുണയുന്നതിനുള്ള ഭാഗ്യം പോലും ആ ശിശുവിന് ലഭിച്ചില്ല. ജനിച്ചയുടൻ പെറ്റമ്മയിൽ നിന്ന് വേർപെട്ട് പോറ്റമ്മ(വളർത്തമ്മ )യുടെയും വളർത്തച്ഛൻ്റെയും വീട്ടിലേയ്ക്ക് മാറ്റപ്പെട്ടു. അവിടെയും നശിപ്പിക്കാൻ ശത്രുക്കൾ! ജീവിതത്തിലെവിടെയും പ്രതിസന്ധികൾ, ശത്രുക്കൾ, വിമർശകർ. അച്ഛൻ, അമ്മ, രാജാവ്, ജനങ്ങൾ എന്നിവരെ മാത്രമല്ല സനാതനധർമ്മത്തേയും ലോകത്തേയും രക്ഷിക്കാൻ വന്നയാൾക്ക് ജീവൻ നിലനിർത്തേണ്ടതുണ്ടല്ലോ? പരീക്ഷണഘട്ടങ്ങൾ വിജയകരമായി അതിജീവിച്ചു. എല്ലാ ശത്രുക്കളെയും പരാജയപ്പെടുത്തി.

ശ്രീകൃഷ്ണൻ എന്നും രാഷ്ട്രീയത്തോടൊത്ത് നീങ്ങിയെങ്കിലും അധികാരരാഷ്ട്രീയത്തിൽ നിന്ന് അകലം പാലിച്ചു. ശിശുക്കളെപ്പോലും തറയിലടിച്ച് വധിയ്ക്കാൻ മടിക്കാതിരുന്ന വിധം ക്രൂരനായ കംസനെ വധിച്ച് മഥുരയെ മോചിപ്പിച്ചുവെങ്കിലും അദ്ദേഹം മഥുരാധിപതിയായില്ല. അന്നത്തെ സമ്പ്രദായം അതായിരിന്നുവെങ്കിലും! തൻ്റെ അച്ഛനായ വസുദേവരെയോ ജ്യേഷ്ഠനായ ബലഭദ്രരാമനെയോ രാജാവാക്കാമായിരുന്നു. അതല്ല ശ്രീകൃഷ്ണൻ ചെയ്തത്. പകരം തടവിലായിരുന്ന പഴയ രാജാവ് ഉഗ്രസേനനെത്തന്നെ മഥുരാരാജനാക്കി. വസുദേവർ പഴയതുപോലെ മന്ത്രി സ്ഥാനം മാത്രം സ്വീകരിച്ചു .മഥുരയെ സംരക്ഷിക്കാനുള്ള എല്ലാ പോരാട്ടങ്ങളിലും സാധാരണഭടൻമാരെപ്പോലെ ശ്രീകൃഷ്ണനും ബലരാമനും മുൻനിരയിൽ നിന്ന് പോരാടി. യാതൊരു സ്ഥാനമാനങ്ങളോ പാരിതോഷികങ്ങളോ വേതനമോ സ്വീകരിക്കാതെ !
ബലഭദ്രരാമന് സ്ത്രീധനമായി ലഭിച്ച ദ്വാരകയിൽ മനോഹരമായ രാജനഗരനിർമ്മാണം പൂർത്തിയാക്കിയതും, ജരാസന്ധൻ്റെ നിരന്തരാക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനായി മഥുരാനിവാസികളെ നവരാജധാനിയിലേയ്ക്ക് നയിച്ചതും ശ്രീകൃഷ്ണൻ ആയിരുന്നു. അവിടെയും രാജാവ് ഉഗ്രസേനൻ തന്നെ!
മഥുരയെ മാത്രമല്ല അയൽ രാജ്യങ്ങളെയെല്ലാം ആക്രമിച്ച് വലിയ സാമ്രാജ്യ പദവിയിലേയ്ക്കുയർന്ന ജരാസന്ധൻ്റെ മഗധയായിരുന്നു അന്നത്തെ സജ്ജനങ്ങളുടെ പേടിസ്വപ്നം. ചെറുരാജ്യങ്ങളെ കീഴടക്കി തൊണ്ണൂറ്റിഒമ്പത് രാജാക്കന്മാരെ നരബലിയ്ക്കായി തടവിലാക്കിയിരുന്നു, ക്രൂരനായ ജരാസന്ധൻ. അയാളുടെ നൂറാമത്തെ ലക്ഷ്യം മഥുരാരാജൻ ഉഗ്രസേനൻ!
നൂറ് രാജാക്കന്മാർ തികഞ്ഞിട്ടാകാം നരബലി എന്ന് തീരുമാനിച്ചത് ഇവരുടെയെല്ലാം ഭാഗ്യം!
സമർത്ഥമായ ശ്രീകൃഷ്ണൻ്റെ യുദ്ധതന്ത്രങ്ങളിൽ ജരാസന്ധൻ മാത്രമാണ് വധിയ്ക്കപ്പെട്ടത്. മഗധയിലെ ഭടൻമാരോ നിവാസികളോ ജരാസന്ധൻ്റെ കുടുംബമോ
കൊല്ലപ്പെട്ടില്ല. അന്യായമായി ഒരാൾ പോലും മരിയ്ക്കാതെ കൊടും കുറ്റവാളി മാത്രം വധിയ്ക്കപ്പെടുന്ന അപൂർവ്വയുദ്ധമാതൃക ശ്രീകൃഷ്ണന് സ്വന്തം !
തീർന്നില്ല സവിശേഷതകൾ! ഇന്നത്തെ എറ്റവും വലിയ ധനികരാഷ്ട്രത്തിന് തുല്യമായ സമ്പത് സമൃദ്ധിയുള്ള മഗധയുടെ ഭരണാധികാരിയാകാമായിരുന്നു ശ്രീകൃഷ്ണന്. മഗധ പാണ്ഡവർക്കും നൽകിയില്ല. നിരന്തരം മഥുരയെ ആക്രമിച്ച ദേശമായിരുന്നിട്ടും മഗധയെ സാമന്തരാജ്യവുമാക്കിയില്ല. ജരാസന്ധപുത്രനെത്തന്നെ മഗധാധീശനാക്കി അവരോധിക്കുകയാണ് അദ്ദേഹം ചെയ്തത്. മഗധയിൽ ഒന്നും അദ്ദേഹം എടുത്തില്ല. ഒരു നാണയമോ കാഴ്ചവസ്തുവോ പുഷ്പമോ പോലും ! ജരാസന്ധൻ്റെ തടവിലായിരുന്ന രാജാക്കന്മാർ ധനം, സ്വത്ത്, രാജ്യം എന്നിവയെല്ലാം ശ്രീകൃഷ്ണന് “തിരിച്ച് കിട്ടിയ തങ്ങളുടെ ജീവന് പകരമായി ” നൽകി. എന്നാൽ അദ്ദേഹം അതെല്ലാം സ്നേഹപൂർവ്വം നിരസിച്ചു.നിർബന്ധപൂർവം സമർപ്പിക്കപ്പെട്ട പാരിതോഷികങ്ങൾ എല്ലാവർക്കുമായി വിതരണം ചെയ്തു. ഇതാണ് ശ്രീകൃഷ്ണൻ്റെ ധർമ്മയുദ്ധമാതൃകയുടെ മറ്റൊരു തലം!. മാനവരാശി എന്നും ശ്രേഷ്ഠമെന്ന് കരുതുന്ന ചില മൂല്യങ്ങളുടെ രക്ഷയ്ക്കായി എല്ലാ വഴികളും നോക്കി പരാജയപ്പെടുമ്പോൾ ഗത്യന്തരമില്ലാതെ നടത്തുന്ന പോരാട്ടങ്ങളുടെ ഉദാഹരണങ്ങളാണ് ശ്രീരാമചന്ദ്രനിലും ശ്രീവാസുദേവകൃഷ്ണനിലും നാം ദർശിക്കുന്നത്.
വധാർഹമായ 100 തെറ്റുകൾ ക്ഷമിച്ചതിന് ശേഷം ശിശുപാലനെ വധിയ്ക്കുമ്പോഴും ചേദിരാജ്യാധിപതിയായി ശ്രീകൃഷ്ണൻ വാഴിക്കുന്നത് ശിശുപാലപുത്രനെത്തന്നെയാണ്. ഇവിടെയും ശിശുപാലനെ മാത്രം വധിക്കുന്നു. ചേദി രാജ്യത്തിൽ നിന്ന് ഒന്നും സ്വീകരിക്കുന്നില്ല.
പ്രാക് ജ്യോതിഷത്തിലെ നരകാസുരനെ വധിച്ച് 16000 സ്ത്രീകളെ രക്ഷിയ്ക്കുമ്പോഴും ആ രാജ്യം നാട്ടുകാർക്ക് തന്നെ നൽകുകയാണ് ശ്രീകൃഷ്ണൻ ചെയ്തത്. അവിടെയും അന്യായമായ കൊലപാതകം,കൊള്ള ഇല്ല.
“രാമോ വിഗ്രഹവാൻ ധർമ്മ: ” എന്ന് വാത്മീകി രാമായണം പറയുന്നു.ധർമ്മത്തിൻ്റെ മൂർത്തി മദ്ഭാവമാണ് ശ്രീരാമൻ എന്നർത്ഥം. ഇത് പറയുന്നത് ശ്രീരാമൻ്റെ അനുയായികളോ, സുഹൃത്തുക്കളോ അല്ല. ശ്രീരാമൻ്റെ ശത്രുപക്ഷത്തുള്ള മാരീചൻ രാവണനെ ഉപദേശിക്കുന്ന വാക്കുകളാണിത്. അതായത് ശത്രുക്കളെക്കൊണ്ടു പോലും മാഹാത്മ്യം അംഗീകരിപ്പിക്കുന്നതാണ് തൻ്റെ യഥാർത്ഥ മഹത്വം.അതു പോലെ തന്നെയാണ് ശ്രീകൃഷ്ണൻ്റെ കാര്യത്തിലും സംഭവിക്കുന്നത്. അതാണ് ജരാസന്ധൻ്റേയും ശിശുപാലൻ്റേയും മക്കൾ മഹാഭാരതയുദ്ധസമയത്ത് “ശ്രീകൃഷ്ണൻ എവിടെയാണോ അവിടെയാണ് ഞങ്ങൾ ” എന്ന നിലപാട് സ്വതന്ത്രമായെടുത്തത്.തങ്ങളുടെ പിതാക്കന്മാരെ വധിച്ചയാളാണെന്നറിഞ്ഞിട്ടും ‘ധർമ്മാത്മാവായ ശ്രീകൃഷ്ണൻ ശരിയേ ചെയ്യൂ ‘ എന്ന ബോധ്യം അവർക്കുണ്ടായിരുന്നു. താൻ വധിച്ചവരുടെ പുത്രന്മാരിൽ പോലും ആദരവും സ്നേഹവും ജനിപ്പിക്കാൻ കഴിഞ്ഞ ശ്രീകൃഷ്ണമാതൃക ലോകചരിത്രത്തിലോ സാഹിത്യത്തിലോ മറ്റാർക്കാണവകാശപ്പെടാനാകുന്നത്?!.
മഥുര, മഗധ, ചേദി, പ്രാക്ജ്യോതിഷം ഹസ്തിനപുരം അടക്കമുള്ള നിരവധി രാജ്യങ്ങളെ ക്രൂരന്മാരായ ഭരണാധികാരികളിൽ നിന്ന് രക്ഷപെടുത്തി ഭരണം ജനക്ഷേമതല്പരായ രാജാക്കന്മാരെ ഏല്പിച്ചു. നൂറോളം രാജാക്കന്മാരെ കഠിനതടവ്, പീഡനം, നരബലി എന്നിവയിൽ നിന്നും മോചിപ്പിച്ചു. രണ്ടു രാജനഗരങ്ങൾ ശ്രീകൃഷ്ണൻ നിർമ്മിച്ചു. (ദ്വാരക,ഇന്ദ്രപ്രസ്ഥം). എന്നാൽ ഒരു രാജ്യത്തിൻ്റെയും ഭരണാധികാരിയായില്ല.
ശ്രീകൃഷ്ണൻ്റെ പോരാട്ടങ്ങളും ജീവിതങ്ങളും എന്നും ധർമ്മസംരക്ഷണത്തിനു വേണ്ടിയായിരുന്നു. വ്യക്തിപരമായ യാതൊരു നേട്ടങ്ങളും അദ്ദേഹം ആഗ്രഹിച്ചില്ല. പ്രലോഭനങ്ങൾക്കോ പ്രകോപനങ്ങൾക്കോ അദ്ദേഹത്തിൻ്റെ പാതയിൽ വിഘ്നം സൃഷ്ടിക്കാനായില്ല. ലോകം മുഴുവൻ എതിരായിട്ടും തനിക്ക് ബോധ്യമുള്ള കാര്യങ്ങളിൽ അദ്ദേഹം ഉറച്ചു നിന്നു. “കള്ളൻ, ചതിയൻ, പെണ്ണുപിടിയൻ ” എന്നൊക്കെ തനിക്കെതിരെ പടരുന്ന അപവാദവ്യവസായത്തെ അദ്ദേഹം അവഗണിച്ചു. മഥുരാനിവാസികളെ ദ്വാരകയിലെത്തിച്ചതിൽ അദ്ദേഹം കേട്ട ആരോപണങ്ങൾ ചില്ലറയായിരുന്നില്ല. താൻ രക്ഷിച്ച ജനങ്ങളിൽ നിന്ന് പോലും “ഭീരു, രൺഛോഡ് ” വിമർശനങ്ങളേറ്റുവാങ്ങിയെങ്കിലും അദ്ദേഹം കുലുങ്ങിയില്ല.

ഒരു പക്ഷേ ഏറ്റവും കൂടുതൽ അപവാദപ്രചരണങ്ങൾക്ക് വിധേയനായ മഹാത്മാവ് ശ്രീകൃഷ്ണൻ ആയിരിക്കണം! (ഇന്നും !).താൻ പഠിപ്പിച്ച സ്ഥിതപ്രജ്ഞതത്വം എന്നും അദ്ദേഹത്തിൻ്റെ വിഭൂഷണമായിരുന്നു. അപമാനത്തേയും ബഹുമാനത്തെയും, നിന്ദയേയും സ്തുതിയേയും, കല്ലേറിനെയും പൂച്ചെണ്ടിനെയും ഒരേ രീതിയിൽ നിശ്ശബ്ദം ചെറുപുഞ്ചിരിയോടെ സമീപിക്കുന്ന വിശിഷ്ടമനോഭാവം! താൻ തന്നെ നിർമ്മിച്ച ഇന്ദ്രപ്രസ്ഥത്തിലെ രാജസൂയവേളയിൽ എച്ചിലില എടുക്കാനും മഹാത്മാക്കളെ കാൽ കഴുകിച്ചാനയിക്കാനുമുള്ള ചുമതലയാണ് ശ്രീകൃഷ്ണൻ സ്വീകരിച്ചത്. തൻ്റെ സുഹൃത്തും ശിഷ്യനും അനുജനും സഹോദരീഭർത്താവുമായ അർജുനൻ്റെ സാരഥി (ഡ്രൈവർ) ആകുവാനോ, പാഞ്ചാലിയുടെ ചെരുപ്പ് എടുക്കാനോ, ദുർവ്വാസാവ് മഹർഷിയെ ആദരിച്ച് രഥം സ്വയം വലിയ്ക്കുവാനോ മടിയില്ലാതിരുന്ന വിനയാന്വിതൻ!

ദൂതിലൂടെ യുദ്ധമൊഴിവാക്കാൻ ഏറ്റവുമധികം ശ്രമിച്ച സമാധാനവാദി, അനിവാര്യമായിത്തീർന്ന ധർമ്മയുദ്ധത്തിൽ നിന്ന് പിന്തിരിയാൻ ശ്രമിച്ച അർജുനനെ ഗീതോപദേശത്തിലൂടെ തടഞ്ഞ മാർഗദർശകൻ ( ലോകത്തിലെ ഏറ്റവും മികച്ച കൗൺസിലർ)!
ധൃതരാഷ്ട്രർക്കും ഗാന്ധാരിയ്ക്കും ഉണ്ടായ ദുരവസ്ഥയിൽ ( താൻ പറഞ്ഞതിനെയെല്ലാം തള്ളിക്കളഞ്ഞതുകൊണ്ടാണെങ്കിലും!) വേദനിച്ച് കണ്ണീരണിഞ്ഞ കാരുണ്യമൂർത്തി !
ഹസ്തിനപുരത്തിലെ ചക്രവർത്തിയായിത്തീർന്ന ധർമ്മപുത്രർക്ക് ‘രാമരാജ്യദർശനം’ നൽകിയ ഉപദേഷ്ടാവ് അഥവാ രാജഗുരു!
പീഡനത്തിലും തടവറയിലും അകപ്പെട്ടു പോകുന്ന സ്ത്രീകളെ ഭ്രഷ്ട് കൽപിച്ചവഗണിക്കുന്ന നാട്ടുനടപ്പുകൾക്ക് പകരം, ഹതഭാഗ്യരായ അവരെ മോചിപ്പിച്ച് ആദരിച്ചാനയിച്ച് സംരക്ഷിക്കുന്ന മഹനീയമായ സ്ത്രീസംരക്ഷണമാതൃക ലോകത്തിന് കാട്ടിക്കൊടുത്ത സ്ത്രീജനസംരക്ഷകൻ!
നാട്ടാചാരത്തിനും സ്മൃതിനിയമങ്ങൾക്കും പകരം സനാതനധർമ്മതത്വത്തിലെ ശ്രുതി നിയമങ്ങൾ പുന:സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവ് ! – (അഞ്ച് ഭർത്താക്കന്മാരുടെ പേരിൽ ദ്രൗപതിയെ സർവ്വരും അധിക്ഷേപിച്ചപ്പോൾ ശ്രീകൃഷ്ണൻ പാഞ്ചാലിയുടെ മഹിമ അംഗീകരിക്കുകയായിരുന്നു. തൻ്റെ ഭാര്യ സത്യഭാമയെ ഉപദേശിക്കാൻ വരെ പാഞ്ചാലിയെ നിയോഗിക്കുന്നുണ്ട്, ശ്രീകൃഷ്ണൻ )
അത്യാചാരത്തിന് പകരം സദാചാരമെന്തെന്ന് പഠിപ്പിച്ച നവോത്ഥാന നായകനായ ദാർശനികൻ! (സത്യം,അഹിംസ മുതലായ സദാചാര നിയമങ്ങൾ എങ്ങനെ ആചരിക്കാം എന്ന് ശ്രീകൃഷ്ണൻ ഉദാഹരണ സഹിതം വിശദീകരിക്കുന്നുണ്ട് )
മാതൃകാപുത്രൻ !- വസുദേവർ, ദേവകി (വളർത്തച്ഛൻ – നന്ദ ഗോപർ, വളർത്തമ്മ -യശോദ )
മാതൃകാ പൗരൻ! (മഥുര, ദ്വാരക )
മാതൃകാ ഭ്രാതാവ്! (ബലരാമനും സുഭദ്രയ്ക്കും)
തൻ്റെ 8 ഭാര്യമാരോടും (16008 അല്ല ! ) നീതി കാട്ടിയ മാതൃകാഭർത്താവ് !.
മക്കൾക്ക് മാതൃകാ പിതാവ്!
മാതൃകാ സുഹൃത്ത്! (അർജുനൻ, സാത്യകി, ഗോപീജനങ്ങൾ etc )
മാതൃകാ ശിഷ്യൻ !(സന്ദീപനി, ഉപമന്യു)
മാതൃകാ ഭക്തൻ !( ഏറ്റവും ഉന്നതമായ ശ്രീപരമേശ്വരഭക്തി എന്നും തന്നിലുണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നവൻ, മഹാതപസ്വി ! – മഹാഭാരതത്തിൽ നിരവധി സന്ദർഭങ്ങളിൽ ഇത് കാണാൻ കഴിയും.)
മാതൃകാ ഗുരു ! (ഗോപികൾ, ഗോപികമാർ ,അർജുനൻ etc)
ധർമ്മവിരുദ്ധനായ ശത്രുവിനെ എങ്ങനെ നേരിടണം എന്ന് പഠിപ്പിച്ച ക്ഷാത്രധർമ്മനിഷ്ഠൻ!
ഇതിനെല്ലാം ഉപരിയായി എന്നും പ്രസക്തമായ ധർമ്മസംരക്ഷണ-കർമ്മയോഗജീവിതമാതൃക ലോകത്തിന് നൽകിയ മാതൃകാ മനീഷി ! മഹായോഗി!
വ്യക്തിപരമായ നേട്ടങ്ങൾ (അധികാരം, ധനം, പദവി ,സുഖഭോഗങ്ങൾ )എന്നിവയ്ക്ക് വേണ്ടിയല്ലാതെ സനാതനധർമ്മസംരക്ഷണത്തിന് വേണ്ടി അവസാന നിമിഷം വരെ പ്രവർത്തിച്ച മഹാത്മാവ്! (“ഞാൻ അങ്ങനെയാണെങ്കിൽ മാത്രം ഈ കുട്ടി പുനർജനിക്കട്ടെ ” എന്ന് പറഞ്ഞാണ് മരിച്ച പരീക്ഷിത്തിനെ കൃഷ്ണൻ ജീവിപ്പിച്ചത് എന്ന് മഹാഭാരതം ചൂണ്ടിക്കാട്ടുന്നു.)
ചുരുക്കത്തിൽ അതായിരുന്നു ശ്രീകൃഷ്ണൻ! ശ്രീകൃഷ്ണൻ്റെ ജീവിതവും സന്ദേശവും ശരിയായ വിധം പ്രചരിപ്പിച്ചിരുന്നുവെങ്കിൽ ഭാരതത്തിനും ഹിന്ദുധർമ്മത്തിനും ദുർഗതി ഉണ്ടാവുമായിരുന്നില്ല. അതാണ് “പുരാണങ്ങൾ പ്രചരിപ്പിക്കുന്ന ഗോലോകകൃഷ്ണൻ്റെയല്ല, മഹാഭാരതത്തിലെ പാർത്ഥസാരഥിയുടെ സന്ദേശം എല്ലായിടത്തും എത്തിക്കുവാൻ ‘ സ്വാമി വിവേകാനന്ദൻ ആഹ്വാനം ചെയ്തത്.

ശ്രീരാമനും ശ്രീകൃഷ്ണനും നടത്തിയ ധർമ്മയുദ്ധങ്ങളെയും ഭീകരവാദികൾ സാമാന്യജനങ്ങൾക്കെതിരെ അഴിച്ചുവിടുന്ന ജിഹാദിനെയും ഒരു പോലെ ചിത്രീകരിക്കുന്ന പ്രവണതയും ന്യായീകരണശ്രമങ്ങളും ഇപ്പോൾ വ്യാപകമാകുന്നുണ്ട്. ഇതിനെതിരെയും ജാഗ്രത വേണം.”മാനവരിൽ മഹോന്നനെ “ന്ന് സ്തുതിപാഠകന്മാരാൽ വിശേഷിപ്പിക്കപ്പെടുന്ന ചിലർ ചെയ്തതും, “മാതൃകാപുരുഷൻ്റെ ” ചര്യകളും ഉപദേശങ്ങളും സ്വീകരിച്ച് അനുയായികൾ ഇന്നും നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ ജിഹാദും, ശ്രീരാമനും ശ്രീകൃഷ്ണനുമടക്കമുള്ള എണ്ണമറ്റ ക്ഷാത്രധർമ്മിഷ്ഠർ നടത്തിയ ധർമ്മയുദ്ധങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ നാം തിരിച്ചറിയണം.

സനാതനധർമ്മം ഉയർത്തിപ്പിടിക്കുന്ന ജീവിതമൂല്യങ്ങളുടെ സംരക്ഷണത്തിനായി, ക്രൂരന്മാരായ ഭരണാധികാരികളോടും അവരുടെ സുശിക്ഷിതരായ പടയാളികളോടും, സന്ധിസംഭാഷണത്തിൻ്റെ എല്ലാ വാതിലുകളും അടഞ്ഞപ്പോൾ, ഗത്യന്തരമില്ലാതെ നടത്തിയ പോരാട്ടങ്ങളായിരുന്നു ധർമ്മയുദ്ധങ്ങൾ. ഈ വസ്തുത ധർമ്മയുദ്ധചരിത്രങ്ങളായ ഇതിഹാസങ്ങൾ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. യുദ്ധസ്ഥലം, യുദ്ധസമയം. യുദ്ധനിയമങ്ങൾ എല്ലാം മുൻകൂട്ടി നിശ്ചയിച്ചിരുന്നു. യുദ്ധവേദിയ്ക്കപ്പുറം സാമാന്യജനങ്ങളോ ആരാധനാലയങ്ങളോ സാംസ്കാരിക കേന്ദ്രങ്ങളൊ- ഒന്നും ആക്രമിക്കപ്പെട്ടിട്ടില്ല. യുദ്ധക്കളത്തിലെത്തുന്ന ദൂതൻ, വൈദ്യൻ, പിന്തിരിഞ്ഞോടുന്ന ഭടൻ തുടങ്ങിയവരെയൊന്നും ഉപദ്രവിച്ചിരുന്നില്ല. മരിച്ചവരുടെ ബന്ധുക്കളെപ്പോലും വിജയികൾ സംരക്ഷിക്കുന്ന പാരമ്പര്യവുമുണ്ടായിരുന്നു. പുരാതന ഭാരതീയയുദ്ധങ്ങൾക്ക് പോലും നേരും നെറിയുമുണ്ടായിരുന്നുവെന്ന് സാരം.

സ്ത്രീകളും കുട്ടികളുമടക്കമുള്ള അടിമകൾ, സമ്പത്ത് , രാജ്യം,അധികാരം, സ്വാധീനം, മതാധിപത്യം എന്നിവയ്ക്ക് വേണ്ടിയുളള കൊല, കൊള്ള, ബലാത്സംഗം, വംശഹത്യ, ആരാധനാലയധ്വംസനം, നഗരങ്ങളും ഗ്രാമങ്ങളും തകർക്കൽ, വിദ്യാലയങ്ങളേയും സർവ്വകലാശാലകളെയും ഗ്രന്ഥപ്പുരകളെയും ചുട്ടെരിക്കൽ, മതംമാറ്റം, ജസിയ എന്നിവയൊക്കെയാണ് ജിഹാദിൻ്റെ ചരിത്രം.
എല്ലാവരും ഉറക്കത്തിലാകുമ്പോൾ മുന്നറിയിപ്പില്ലാതെ നിരായുധരും നിരപരാധികളുമായവരുടെ വീടുകൾ ആക്രമിയ്ക്കുക. പുരുഷന്മാരെക്കൊന്ന് സ്തീകളെയും കുട്ടികളേയും അടിമകളാക്കുക, വീട് കൊള്ളയടിച്ച് തീയിടുക. ഭർത്താക്കന്മാരെ കൊന്ന് ഭാര്യമാരെ ബലമായി സ്വന്തമാക്കുക. അവരെ ബലാത്സംഗം ചെയ്യുക, വിൽക്കുക. ജനങ്ങളെ മതംമാറ്റുക, അവരുടെ കെട്ടിടങ്ങൾ നശിപ്പിക്കുക, ആരാധനാലയങ്ങൾ വിഗ്രഹങ്ങൾ, ഗ്രന്ഥങ്ങൾ അപമാനിക്കുക തകർക്കുക ഇതൊക്കെയാണ് ഇന്നും പല രാജ്യങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ജിഹാദിൻ്റെ നേർക്കാഴ്ച!
യാതൊരു തത്വദീക്ഷയുമില്ലാതെ ഏത് സമയത്തും വീടുകളാക്രമിച്ച് പുരുഷന്മാരെക്കൊന്ന് സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കിയവർ നടത്തിയ കൊള്ളകൾ!
അന്യരെക്കൊന്നും തട്ടിപ്പറിച്ചും ബലപ്രയോഗത്തിലൂടെ സ്വന്തമാക്കിയ കൊള്ള മുതലിൽ (ഗനീമത്ത് ) അഞ്ചിൽ ഒന്ന് തനിക്ക് വേണമെന്ന് ശഠിച്ചവരുടെ സിദ്ധാന്തങ്ങൾ ആണ് ജിഹാദ് !
സീതയെ തട്ടിക്കൊണ്ടുപോയ രാവണനെതിരെ ഭാര്യയെ വീണ്ടെടുക്കാൻ ശ്രീരാമൻ നടത്തിയ യുദ്ധമാണ് രാമ രാവണയുദ്ധം!,
സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കാൻ പറയുന്ന സെമിറ്റിക് യുദ്ധാഹ്വാനങ്ങളിൽ നിന്ന് വിഭിന്നമായി പതിനായിരക്കണക്കിന് സ്ത്രീകളെ ദുരിതപൂർണമായ അടിമജീവിതത്തിൽ നിന്ന് മോചിപ്പിച്ച മഹാത്മാവാണ് ശ്രീകൃഷ്ണൻ. “പൊതുസ്ഥലത്ത് തുണിയുരിയ്ക്കേണ്ട വിധം നികൃഷ്ടമാണ് ദാസിയുടെ ജീവിതം” എന്ന ദുര്യോധനൻ്റെ ജീവിതവീക്ഷണത്തിനെതിരെയാണ് കൃഷ്ണൻ തേര് തെളിച്ചത്.
സ്നേഹപൂർവ്വം ലഭിച്ച രാജ്യവും സമ്മാനങ്ങളും വേണ്ടെന്ന് വച്ച് അവകാശികൾക്ക് തന്നെ രാജ്യവും സമ്പത്തും ദാനം ചെയ്ത ശ്രീരാമ – ശ്രീകൃഷ്ണ മാതൃകകളും സിദ്ധാന്തങ്ങളുമാണ് ധർമ്മയുദ്ധങ്ങൾ അഥവാ ക്ഷാത്രധർമ്മ സാധന !
ഇത് രണ്ടും തുല്യമാകുന്നതെങ്ങനെ?!
ശ്രീരാമൻ്റെയും ശ്രീകൃഷ്ണൻ്റെയും കാലത്തെപ്പോലെയല്ല ഈ കലിയുഗത്തിലെ ധർമ്മസംരക്ഷണപ്രവർത്തനങ്ങൾ. അന്ന് രാവണൻ, കംസൻ, ജരാസന്ധൻ, ശിശുപാലൻ, നരകാസുരൻ, ശകുനി, ദുര്യോധനൻ തുടങ്ങിയവരെ മാത്രം എതിരിട്ടാൽ മതിയായിരുന്നു, സജ്ജനങ്ങൾക്ക്. ഭരണമാറ്റം കൊണ്ടു തന്നെ പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങൾ! ശക്തമായ ഗുരുപരമ്പരകൾ, ഉന്നതമായ വിദ്യാഭ്യാസ പാരമ്പര്യം, സ്വാഭിമാനബോധമുള്ള ജനത എല്ലാം അവർക്ക് തുണയായിരുന്നു.
എന്നാൽ ഇന്നോ?
സനാതനധർമ്മം എന്ന പേര് തന്നെ കേട്ടവർ, അതെന്താണെന്നറിയാവുന്നവർ ചുരുക്കം ! സനാതനധർമ്മത്തിൻ്റെ പഞ്ചമഹാകർത്തവ്യങ്ങളായ അധ്യയനം,അനുഷ്ഠാനം, പ്രചാരണം, അധ്യാപനം,സംരക്ഷണം എന്നിവയ്ക്ക് തന്നെ ശരിയായ സംവിധാനമില്ലാത്ത ദുസ്ഥിതി!! നമ്മുടെ ദർശനം, ചരിത്രം, വർത്തമാനകാലം എന്നിവയെപ്പറ്റി കൃത്യമായി പഠിക്കാനുളള വ്യവസ്ഥയുടെ അഭാവം!!!. ഇന്ന് നമ്മൾ അനുഭവിക്കുന്ന ബാഹ്യവും ആഭ്യന്തരവുമായ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണങ്ങൾ ഇവയൊക്കെയാണ്.
അജ്ഞത, പ്രമാദം,അനൈക്യം, ഈശ്വരൻ ഗുരുപരമ്പരകൾ സനാതനധർമ്മം, സംസ്കൃതി, രാഷ്ട്രം എന്നിവയോട് കൂറും പ്രതിബദ്ധതയില്ലാത്ത കടുത്ത സ്വാർത്ഥത, ഇന്നും നിലനിൽക്കുന്ന ജാതിവൈരം, അന്ധവിശ്വാസം, അനാചാരം, ദുരാചാരം, അത്യാചാരം, മാമൂൽവാദം, ആധികാരികമല്ലാത്ത കൃതികളേയും കൾട്ടുകളേയും പിന്തുടരുക തുടങ്ങിയവയാണ് ഇതിനെത്തുടർന്നുണ്ടായ ആഭ്യന്തരദൗർബല്യങ്ങൾ.
വെല്ലുവിളികൾ ഉയർത്തുന്ന ബാഹ്യശത്രുക്കളാകട്ടെ സുസംഘടിതരും അതിശക്തരുമാണിന്ന്. നമ്മുടെ സഹോദരന്മാരെയും മക്കളെയും വരെ ചെറുപ്പത്തിൽത്തന്നെ പിടികൂടാവുന്നവിധം ആസൂത്രിതവും വ്യാപകവുമായ വ്യത്യസ്ത രീതിയിലുള്ള ബ്രെയിൻവാഷിംഗ് ശക്തികളോടാണ് നമുക്ക് എതിരിടേണ്ടത്. അടിത്തട്ടിൽ വ്യാപകമായി നടക്കുന്ന ഇൻഡോക്ട്രിനേഷൻ്റെ ഇരകളാണ് “സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് “പറയുന്നവരും അതിനെ ന്യായീകരിക്കുന്നവരുമായ ഹിന്ദുനാമധാരികൾ . ഇവർ ഉപരിതലത്തിലെ ചില ഉദാഹരണങ്ങൾ മാത്രം!
സനാതനധർമ്മം, സംസ്കൃതി, രാഷ്ട്രം, മഹാത്മാക്കൾ, വിജ്ഞാനങ്ങൾ, ജനത – എന്നിവരെ ഏത് വിധത്തിലും അധിക്ഷേപിക്കണമെന്നും നശിപ്പിക്കണമെന്നും മാത്രമാണ് പഴയ മതാധിപത്യചിന്തകൾ പേറുന്ന ബ്രെയിൻവാഷിംഗ് ശക്തികളുടെ വിദ്വേഷ മനസുകളിൽ ഉള്ളത്. നമ്മുടെ നാടിനെ സർവ്വവിധത്തിലും നശിപ്പിക്കുന്ന രാജ്യങ്ങളുടെ സ്തുതിപാഠകരെ വരെ ഇക്കൂട്ടത്തിൽ കാണാം. ഇവർ ഒരേ സമയം തലമുറകളിലേയ്ക്ക് ജനിതകരീതിയിലും മറ്റുള്ളവരിലേയ്ക്ക് സാംക്രമിക രീതിയിലും അതിവേഗം പടരുന്നു.
ലോകത്തിനും മാനവികതയ്ക്കും കടുത്ത ഭീഷണികളുയർത്തുന്ന ബാഹ്യവും ആന്തരികവുമായ എല്ലാ ശത്രുക്കൾക്കും എതിരെയുമുള്ള ധർമ്മയുദ്ധമാണ് ഈ ശ്രീകൃഷ്ണജയന്തി ദിനത്തിൽ നാം ആരംഭിക്കേണ്ടത്. ഈ സമരം ആയുധങ്ങൾ കൊണ്ടല്ല ആശയങ്ങൾ ഉപയോഗിച്ചാണെന്ന് മറക്കാതിരിക്കുക.
ക്ഷേത്രദർശനം, കാണിക്ക, വഴിപാട്, ആഘോഷങ്ങൾ ശ്രീകൃഷ്ണവിഗ്രഹത്തിൽ പുഷ്പമാല ചാർത്തുക, പുഷ്പാഞ്ജലി സമർപ്പിക്കുക എന്നിവയിൽ മാത്രമൊതുങ്ങരുത്, നമ്മുടെ ഈശ്വരഭക്തി. ഗുരുവായൂരപ്പന് സ്വർണകിരീടവും ഇന്നോവാകാറും ഫ്ലാറ്റും തങ്കത്തുലാഭാരവും അർപ്പിക്കുന്നത് മാത്രമല്ല ഈശ്വരസമർപ്പണം.
എന്തിന് വേണ്ടിയാണോ ശ്രീകൃഷ്ണൻ അവതരിച്ചത് – സനാതനധർമ്മസംരക്ഷണമെന്ന ഈ പുണ്യദൗത്യത്തിൽ അരയും തലയും മുറുക്കി നമുക്ക് രംഗത്തിറങ്ങാം.ഇതാണ് ശരിയായ ശ്രീകൃഷ്ണാരാധന. ഈ പ്രതിസന്ധികാലഘട്ടത്തിലെങ്കിലും എല്ലാ സജ്ജനങ്ങളും പ്രസ്ഥാനങ്ങളും അഭിപ്രായഭേദങ്ങളെല്ലാം മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കാനുള്ള സന്മനസ് കാട്ടണമെന്ന് അഭ്യർത്ഥിക്കുന്നു.
സനാതനധർമ്മത്തിനെതിരായി വിവിധ വിഭാഗങ്ങളിൽ നിന്നുണ്ടാകുന്ന വിമർശനങ്ങൾ, സംശയങ്ങൾ, ചോദ്യങ്ങൾ, തെറ്റിദ്ധാരണകൾ, ദുർവ്യാഖ്യാനങ്ങൾ, ദുഷ്പ്രചരണങ്ങൾ, പരിഹാസങ്ങൾ, ആശയമലിനീകരണങ്ങൾ, എന്നിവയെയെല്ലാം അത്യന്തം ക്ഷമയോടെ സ്നേഹപൂർവ്വം അഭിമുഖീകരിച്ച് സംവാദങ്ങളിലൂടെ ആയിരങ്ങളെ ശരിയായ ദിശയിലെത്തിച്ച പ്രസ്ഥാനമാണ് ആർഷവിദ്യാസമാജം.
ബ്രെയിൻവാഷിംഗ്ശക്തികളുടെ സ്വാധീനത്തിനിരയായി രാഷ്ട്രവിരുദ്ധരും ഹിന്ദുവിദ്വേഷികളുമായി മാറിയവരെ സത്യം ബോധ്യപ്പെടുത്തുക മാത്രമല്ല, അവരിൽ ചിലരെ സനാതനധർമ്മസംരക്ഷണപാതയിൽ പൂർണസമയപ്രവർത്തകരാക്കിയ വിജയചരിത്രമുള്ള സ്ഥാപനം ! കരയുന്ന മാതാപിതാക്കൾ, സ്നേഹിതർ, ബന്ധുക്കൾ, സാമൂഹ്യ സംഘടനകൾ, ആശ്രമങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, ജഡ്ജിമാർ എന്നിവരുടെ ഉപദേശങ്ങൾ പോലും തള്ളിക്കളഞ്ഞ് ജിഹാദികളാകാൻ തുനിഞ്ഞിറങ്ങിയവരെയാണ്(ഹിന്ദുധർമ്മം പഠിക്കാനെത്തിയവരെയല്ല!) AVS രക്ഷിച്ചത്.
ബാഹ്യവും ആഭ്യന്തരവുമായ സർവ്വപ്രശ്നങ്ങളുടെയും കാരണം കണ്ടെത്തി പരിഹരിക്കുന്നതാണ് ശരിയായ ചികിത്സയെന്ന് AVS തിരിച്ചറിയുന്നു. നേരത്തേ സൂചിപ്പിച്ചത് പോലെ സ്വാധ്യായരാഹിത്യമാണ് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം. അതിനെ നീക്കാതെ രോഗലക്ഷണങ്ങളെ മാത്രം അപലപിച്ചിട്ട് കാര്യമില്ല. ഈ സമീപനമാണ് ആർഷവിദ്യാസമാജത്തിനുള്ളത്.
പഞ്ചമഹാകർത്തവ്യങ്ങൾ വ്യവസ്ഥാപിതമായും ശാസ്ത്രീയമായും നിർവ്വഹിക്കുന്നതിനുള്ള ധർമ്മപ്രചാരകപദ്ധതി (മുഴുവൻസമയപ്രവർത്തക -മിഷണറിസംവിധാനം) ആർഷവിദ്യാസമാജം ആവിഷ്കരിച്ചിട്ടുണ്ട്. ഇന്നത്തെ ബാഹ്യവും ആഭ്യന്തരവുമായ എല്ലാ ഭീഷണികളേയും കാരണം കണ്ടെത്തി നേരിടുവാനും എന്നത്തേയ്ക്കുമായി സമൂലം പരിഹരിക്കുവാനുമുള്ള സിദ്ധൗഷധമാണത്. “ദശതലപ്രവർത്തനങ്ങളിലൂടെ പഞ്ചമഹാകർത്തവ്യങ്ങൾ കാര്യക്ഷമമായി നിർവ്വഹിക്കുക ” എന്നതാണ് ചിട്ടയോടെ തയ്യാറാക്കിയ ഈ അതുല്യപദ്ധതിയുടെ ലക്ഷ്യം. ഇതിൽ പങ്ക് ചേരുവാൻ എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു.-
                                                        ആർഷവിദ്യാസമാജം.